തൃശൂർ: മാനസിക വളർച്ച കുറവുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 22 വർഷം കഠിന തടവും, 1ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതിയായ വെങ്കിടങ്ങ് തൊയക്കാവ് ദേശം സ്വദേശി സുമേഷിനെ (44) കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് റ്റി ആർ റീന ദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി.
2014ൽ ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ, മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ പ്രതി വീട്ടിൽ ആളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ വച്ചും, പ്രതിയുടെ വീട്ടിൽ വച്ചും, പെൺകുട്ടിയെ നിർബന്ധിച്ചും പ്രലോഭിച്ചും ബലമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടി പാവറട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
21സാക്ഷികളെ വിസ്തരിക്കുകയും, 24 രേഖകൾ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. കെ എസ് ബിനോയ് ഹാജരായി.