തിരുവനന്തപുരം: കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പി.ടി.എ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സമർപ്പിച്ച റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് മുക്കി. ഇതിനെതുടർന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി) പൊതുവിദ്യാഭ്യാസ വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗത്തിന് പരാതി നൽകി. സ്കൂൾ ഹെഡ്മാസ്റ്റർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് എസ്.എം.സിയുടെ പരാതി. നേരത്തേ എസ്.എം.സി നൽകിയ പരാതിയിൽ മേയ് അവസാനത്തിൽ ഉപഡയറക്ടർ സ്കൂളിലെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
റിപ്പോർട്ടിൽ നടപടിക്ക് ശിപാർശയുണ്ടായിരുന്നു. എന്നാൽ, രണ്ടു മാസം പിന്നിട്ടിട്ടും റിപ്പോർട്ടിൽ ഡയറക്ടറേറ്റ് നടപടിയെടുത്തില്ല. തുടർന്നാണ് ആഭ്യന്തര വിജിലൻസ് ഓഫിസർക്ക് ഈ മാസം 12നു പരാതി നൽകിയത്. സ്കൂളിൽ പി.ടി.എ നിലവിലില്ലാത്തതിനാൽ ഫണ്ട് കൈകാര്യം ചെയ്യുന്നത് എസ്.എം.സിയാണ്.