തിരുവനന്തപുരം: വട്ടിയൂർക്കാവിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ ശ്രീമതി ടീച്ചറെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
”വട്ടിയൂർക്കാവ് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്തു. വായിച്ചു കൊണ്ടിരുന്ന കസേരയുടെ അനക്കം, തീവ്രത സ്‌കെയിലിൽ 2.0 രേഖപ്പെടുത്തിയതായി ശ്രീമതി ടീച്ചർ”. രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചു. എകെജി സെന്റർ ആക്രമണത്തിന് പിന്നാലെ ശ്രീമതി ടീച്ചർ നടത്തിയ പ്രതികരണമാണ് രാഹുലിന്റെ പരിഹാസത്തിന് കാരണം.
വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റിയിലെ മേലത്തുമേലേ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസാണ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തത്. സമൂഹമാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ചതായാണ് നൽകുന്ന വിശദീകരണം.
പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. ഡിവൈഎഫ്.ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.