തിരുവനന്തപുരം: ഇ.പി.ജയരാജനെതിരായ ഇൻഡിഗോ കമ്പനിയുടെ മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ദൗർഭാഗ്യകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എകെജി സെന്ററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലക്കിന്റെ പേരിൽ ഇൻഡിഗോ കമ്പനി ബഹിഷ്കരിക്കാനുളള ജയരാജന്റെ തീരുമാനം വ്യക്തിപരമാണ്. ഒരാൾ ഏത് രീതിയിൽ യാത്ര ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമം പത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി കെ.ടി.ജലീൽ യുഎഇ ഭരണാധികാരിക്ക് കത്തെഴുതിയ സംഭവത്തെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാൻ കോടിയേരി തയാറായില്ല. മാധ്യമം പത്രം നിരോധിക്കണം എന്ന നിലപാട് സിപിഎമ്മിനില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ജലീലിനെ പൂർണമായും തള്ളാൻ കോടിയേരി തയാറായില്ല.
എകെജി സെന്ററിനെതിരായ ആക്രമണം സിപിഎമ്മിന്റെ മേൽ കെട്ടിവയ്ക്കാൻ ചില മാധ്യമങ്ങൾ ബോധപൂർവം പ്രചരണം നടത്തുകയാണ്. കേസിൽ അന്വേഷണം തുടരുകയാണ്. ബോംബ് എറിഞ്ഞ വ്യക്തിയുടെ വ്യക്തമാകാത്ത സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് പോലീസിന് കിട്ടയതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷം സംസ്ഥാനത്താകെ വിപുലമായി സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചു. എല്ലാ പാർട്ടി ഓഫീസുകളിലും സിപിഎം പതാക ഉയർത്തും. സ്വതന്ത്ര്യസമര സേനാനികളെ ആദരിക്കാനും പാർട്ടി തീരുമാനിച്ചു.
അവശ്യവസ്തുക്കളുടെ എല്ലാം ജിഎസ്ടി പരിധി ഉയർത്തിയതിനെ കേരളവും പിന്തുണച്ചുവെന്ന കേന്ദ്ര സർക്കാർ വാദം കോടിയേരി തള്ളി. കേരളത്തിന്റെ പിന്തുണയോടെയല്ല തീരുമാനം നടപ്പാക്കിയതെന്നും ഇതിനെതിരേ പ്രതിഷേധം ശക്തമാക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.