സോളര്‍ കേസില്‍ പരാതിക്കാരിയെ നിയന്ത്രിച്ചത് വിവാദ വ്യവസായി ‘ദല്ലാള്‍ നന്ദകുമാർ’ ആണെന്ന വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ സഹചാരിയായിരുന്ന തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി വിനുകുമാര്‍. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പീഡന ആരോപണത്തിന് തുടക്കമിട്ട വിവാദ കത്ത് പുറത്തുവിട്ടത് നന്ദകുമാര്‍ ആണ്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും നന്ദകുമാറിന്റെ നിര്‍ദേശപ്രകാരമെന്നും വിനുകുമാര്‍ പറഞ്ഞു.
എന്നാൽ, ദല്ലാള്‍ നന്ദകുമാറിനെ നിയോഗിച്ചത് സിപിഎം ആണോയെന്ന ചോദ്യത്തിന് അറിയില്ലെന്നാണ് വിനുവിന്റെ ഉത്തരം. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തിന് പിന്നാലെ ഇഎംസിസി ഡയറക്ടറായിരുന്ന ഷിജു എം.വര്‍ഗീസ് കുണ്ടറയില്‍ മുൻമന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ സ്ഥാനാര്‍ഥിയായതിനു പിന്നിലും നന്ദകുമാറാണെന്ന് അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് ദിവസം ഷിജുവിന്റെ കാര്‍ ആക്രമിച്ചതും നന്ദകുമാറിന്റെ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. കാറിന് ബോംബെറിഞ്ഞ കേസില്‍ ഒന്നാം പ്രതിയാണ് വിനു. തന്നെ കേസില്‍ കുടുക്കിയതാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. വിനുകുമാര്‍ പരാതിക്കാരിയുമായി പിന്നീട് പിണങ്ങിയിരുന്നു.