ഗുജറാത്തികളെയും രാജസ്ഥാനികളെയും മഹാരാഷ്ട്രയിൽ നിന്ന് പുറത്താക്കിയാൽ സംസ്ഥാനത്ത് പിന്നെ പണമൊന്നും അവശേഷിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി ഭഗത് സിങ് കോഷ്യാരി. ഇന്നലെ മഹാരാഷ്ട്രയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പരാമർശം.
‘ഗുജറാത്തികളെയും രാജസ്ഥാനികളെയും മഹാരാഷ്ട്രയിൽ നിന്ന് പ്രത്യേകിച്ച് മുംബൈയിലും താനെയിൽ നിന്നും പുറത്താക്കിയാൽ, ഇവിടെ പണമൊന്നും അവശേഷിക്കില്ല’- ഗവർണർ പറഞ്ഞു. അങ്ങനെ സംഭവിച്ചാൽ രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായി മുംബൈക്ക് പിന്നീട് തുടരാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിവസേനയിൽ നിന്നും കോൺഗ്രസിൽ നിന്നും ഇതിനോടകം തന്നെ നിരവധി നേതാക്കളാണ് കോഷ്യാരിയുടെ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. കഠിനാധ്വാനികളായ മറാത്തി ജനതയെ ഗവർണർ അപമാനിച്ചെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് ആരോപിച്ചു. ബി.ജെ.പി സ്‌പോൺസർ ചെയ്‌ത മുഖ്യമന്ത്രി അധികാരമേറ്റെടുത്തതിന് പിന്നാലെ മറാത്തി ജനങ്ങൾ സംസ്ഥാനത്ത് അപമാനിക്കപ്പെടുകയാണെന്നും റാവത്ത് ട്വീറ്റ് ചെയ്തു.