കാറിൽ എത്തി വഴിതിരക്കിയ ശേഷം യുവാവ് ബസ് സ്റ്റോപ്പിൽ നിന്ന വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞു. തടയാൻ ശ്രമിച്ച വീട്ടമ്മയെ യുവാവ് കത്തികാട്ടി ഭീഷണിപ്പെടുത്തിയതായും പരാതി. കൊല്ലം അഞ്ചൽ പനച്ചവിള വൃന്ദാവനം ജംക്ഷനിലാണ് സംഭവം. അഞ്ചൽ വൃന്ദാവനം മുക്ക് സ്വദേശിനി അജിതയുടെ രണ്ട് പവന്റെ സ്വർണ മാലയാണ് കാറിലെത്തിയ യുവാവ് പൊട്ടിച്ചെടുത്തത്. വീട്ടമ്മയുടെ അടുത്ത് കാർ നിർത്തിയ യുവാവ് ഒരാളുടെ മേൽവിലാസം തിരക്കി. പെട്ടന്ന് വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല പിടിച്ചു പൊട്ടിക്കുകയായിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. 32 വയസ് തോന്നിത്തുന്ന യുവാവാണ് മാല മോഷ്ടിച്ചതെന്നും ഈയാളുടെ വലത് കൈയുടെ പുറക് വശം പച്ച കളറിൽ ടാറ്റു ചെയ്തതു പോലെ അടയാളമുണ്ടെന്നും വീട്ടമ്മ പറഞ്ഞു. മോഷ്ടാവ് സഞ്ചരിച്ച കാറിന്റെ സിവിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. അഞ്ചൽ മേഖലയിൽ കാൽനടക്കാരായ സ്ത്രീകളുടെയും ബസ് യാത്രക്കാരായ സ്ത്രീകളുടെയും സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. അടുത്തിടെ അഞ്ചൽ പൊലീസ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.