പെരുമ്പാവൂർ: ജീവികകാൻ കേരളത്തിലെത്തി ചെറുകിട കച്ചവടം നടത്തുന്ന ബംഗാൾ സ്വദേശിക്ക് 66 ലക്ഷം രൂപയുടെ ജിഎസ്ടി കുടിശിക. പണം അടയ്ക്കാത്തതിന് കാരണം കാണിക്കൽ നോട്ടിസ് വന്നതോടെയാണ് ബംഗാളി യുവാവ് സംഭവം അറിയുന്നത്. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടിരിക്കുകാണ് ബംഗാൾ മുർഷിദാബാദ് സ്വദേശി ബിദ്യുത് ഷേക്ക്.
കണ്ടന്തറയിൽ ശീതളപാനീയങ്ങളും വറപൊരികളും വിറ്റാണ് ബിദ്യുത് ഷേക്ക് ജീവിക്കുന്നത്. യുവാവിന്റെ നാട്ടിലെ മേൽവിലാസത്തിലാണ് നോട്ടിസ് ലഭിച്ചത്. കോയമ്പത്തൂർ ആസ്ഥാനമായ ടാം അസോസിയേറ്റ്‌സ് എന്ന കമ്പനിയാണ് കുടിശിക വരുത്തിയതെന്നാണു കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് കമ്പനി 2019 ഫെബ്രുവരി ഒന്നിന് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. 2021 ജനുവരി ഒന്നിനു റജിസ്‌ട്രേഷൻ റദ്ദാക്കി.
ആർക്കും തന്റെ തിരിച്ചറിയൽ രേഖകൾ നൽകിയിട്ടില്ലെന്ന് ബിദ്യുതി ഷേക് പറഞ്ഞു. നോട്ടിസ് ലഭിച്ചപ്പോൾ മാത്രമാണ് കമ്പനിയെക്കുറിച്ചു കേൾക്കുന്നത്. 2016 മുതൽ പെരുമ്പാവൂരിൽ കച്ചവടം നടത്തി കുടുംബസമേതം ജീവിക്കുകയാണ് ഇദ്ദേഹം.