പെരുമ്പാവൂർ > കീഴില്ലം സൗത്ത് പരിത്തേലിപ്പടിയിൽ താഴത്തെ നില തകർന്നുവീണ കാവിൽതോട്ടം ഇല്ലത്തിന്റെ അപകടാവസ്ഥയിൽ നിൽക്കുന്ന രണ്ടാംനില പൊളിച്ചുനീക്കാൻ നടപടി ആരംഭിച്ചതായി കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജ് അറിയിച്ചു. പൊളിച്ചുനീക്കുന്നതിനുള്ള ചെലവ് കണക്കാക്കാൻ എസ്റ്റിമേറ്റ് സമർപ്പിക്കാൻ രായമംഗലം പഞ്ചായത്തിനോട് താലൂക്ക് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്‌ച എസ്റ്റിമേറ്റ് ലഭിച്ചാൽ കലക്ടറുടെ അംഗീകാരത്തോടെ ഉടൻ പൊളിച്ചുനീക്കും. താഴേക്ക് പതിച്ച രണ്ടാംനിലയുടെ അപകടാവസ്ഥ കാരണം കെട്ടിടത്തിനടുത്തേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. കുടുംബത്തിന് നഷ്ടപരിഹാരത്തിനുവേണ്ടി കലക്ടർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. പ്രകൃതിദുരന്തത്തിന്റെ ഭാഗമായി നാലുലക്ഷം രൂപവരെയാണ് നഷ്ടപരിഹാരമായി ലഭിക്കുക. 30 ലക്ഷം രൂപയോളം ചെലവുള്ള വീടാണ് തകർന്നത്. കുടുംബം താൽക്കാലികമായി മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. തഹസിൽദാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ശനിയാഴ്ചയും പരിശോധന നടത്തി. വ്യാഴം രാവിലെ 6.40നാണ് വീട് തകർന്നത്. വീട്ടിലുണ്ടായിരുന്ന ഹരിനാരായണൻ (13) മരിച്ചു