മംഗളൂരു: കഞ്ചാവ് വിൽപന നടത്തിയതിൽ മംഗളൂരുവിൽ 12 കോളജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. ഇവർ കോളജിനകത്തും പുറത്തും മയക്കുമരുന്ന് വിൽക്കുന്നുണ്ടായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. കോളജിൽ കഞ്ചാവ് ലഭിക്കുന്നെന്ന വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 12 പേർ അറസ്റ്റിലായത്.
അറസ്റ്റിലായ വിദ്യാർത്ഥികളിൽ കൂടുതൽ പേരും കണ്ണൂർ സ്വദേശികളാണ്. എറണാകുളം തൃശൂർ സ്വദേശികളും അറസ്റ്റിലായവരിൽ ഉണ്ട്. ഹോസ്ദുർഗ് സ്വദേശി ഷാരോൺ (19), ഇരിട്ടി സ്വദേശി നിഥാൽ (21), തൃക്കരിപ്പൂർ സ്വദേശി ഷാഹിദ് (22), എറണാകുളം കല്ലൂർ സ്വദേശി ഫഹദ് ഹബീബ് (22), കോഴിക്കോട് മുക്കം സ്വദേശി റിജിൻ റിയാസ് (22), കണ്ണൂർ പഴയങ്ങാടി സ്വദേശികളായ സനൂപ് അബ്ദുൽ ഗഫൂർ (21), മുഹമ്മദ് റഷീൻ (22), ഗുരുവായൂർ സ്വദേശി ഗോകുൽ കൃഷ്ണൻ (22), പാപ്പിനിശ്ശേരി സ്വദേശികളായ അമൽ (21), അഭിഷേക് (21), രാജപുരം സ്വദേശി കെ പി അനന്തു (18) എന്നിവരാണ് അറസ്റ്റിലായത്.
വിദ്യാർത്ഥികളെ സൂതർപേട്ടിലെ ഒരു അപ്പാർട്ട്‌മെന്റിൽ നിന്നാണ് കണ്ടെത്തിയത്. 12 പേരും മലയാളികളാണ് എന്നതാണ് ഞെട്ടിക്കുന്ന വാർത്ത. 20,000 രൂപ വില വരുന്ന 900 ഗ്രാം കഞ്ചാവും പേപ്പറുകളും പൈപ്പും 4,500 രൂപയും 11 മൊബൈൽ ഫോണുകളും ഭാരം അളക്കുന്ന മെഷീനും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സ്വകാര്യ കോളജുകളിൽ പഠിക്കുന്നവരാണ് ഇവർ. വിദ്യാർത്ഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.