ജോർദാനിലെ അഖാബ തുറമുഖത്തുണ്ടായ വിഷവാതക ചോർച്ചയിൽ പത്ത് പേർ മരിക്കുകയും 250ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിഷവാതകം നിറച്ച ടാങ്ക് നീക്കിയപ്പോൾ നിലത്ത് വീണ് തകരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ക്ലോറിൻ വാതകമാണ് ചോർന്നതെന്നാണ് ആദ്യ നിഗമനം. നഗരത്തിലെ ആശുപത്രികൾ നിറഞ്ഞതിനാൽ താത്കാലിക ആശുപത്രി തുറന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ജോർദാൻ സർക്കാർ ഉത്തരവിട്ടു.
പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയശേഷം അധികൃതർ പ്രദേശം അടച്ചുപൂട്ടിയതായും വാതക ചോർച്ച കൈകാര്യം ചെയ്യാൻ വിദഗ്ധരെ അയച്ചതായും ഡയറക്ട്രേറ്റ് അറിയിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും ജനലുകളും വാതിലുകളും അടയ്ക്കണമെന്നും നിർദേശമുണ്ട്.
ജോർദാനിലെ ഏക തുറമുഖമാണ് അഖാബ. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സ്റ്റേറ്റ് ടെലിവിഷന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിഷവാതകം നിറച്ച ടാങ്ക് നീക്കുമ്പോൾ താഴെ വീഴുന്നതും തുടർന്ന് മഞ്ഞനിറത്തിലുള്ള വാതകം വായുവിലേക്ക് ഉയരുന്നതും കാണാം.