ചെന്നൈ: തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ കഞ്ചാവ് വിൽപനക്കേസിലെ പ്രതി പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ലോറി ഇടിച്ച് മരിച്ചു. തേനി സ്വദേശിയായ പൊന്നുസാമിയാണ് മരിച്ചത്. തൊഴിലാളികൾക്ക് കഞ്ചാവ് വിൽപന നടത്തിയ കേസിലാണ് വേദചന്ദൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുണി വ്യവസായ ഫാക്ടറിയിൽ ജോലി ചെയ്യുന്ന മറുനാടൻ തൊഴിലാളികൾക്ക് കഞ്ചാവ് വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക സംഘം പൊന്നുസാമിയെ പിടികൂടുകയായിരുന്നു.
ഇയാളിൽ നിന്ന് നിരവധി കഞ്ചാവ് പൊതികളും കണ്ടെടുത്തു. തുടർന്ന്, ഇരുചക്രവാഹനത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊന്നുസാമി ബൈക്കിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇതുവഴി വന്ന ലോറി ഇയാളെ ഇടിച്ച് വീഴ്ത്തി. പൊന്നുസാമിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കരൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.