പാലക്കാട്∙ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടിനെക്കുറിച്ച് ഷാജ് കിരൺ വെളിപ്പെടുത്തിയതായി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. ഇരുവരുടെയും ഫണ്ട് അമേരിക്കയിലേക്കാണു പോകുന്നതെന്ന് ഷാജ് പറയുന്നത് ശബ്ദരേഖയിലുണ്ട്. ചെറിയ ഭൂമിക്കച്ചവടം ചെയ്തു നടക്കുന്ന ആളല്ല ഷാജ്. അയാൾ പലതിന്റെയും ബെനാമിയാണ്. പല കമ്പനികളുടെയും ഡയറക്ടർ ബോർഡിൽ ഷാജുണ്ടെന്നും സ്വപ്ന പറഞ്ഞു.
അതേസമയം, രഹസ്യമൊഴി പിൻവലിപ്പിക്കാൻ ശ്രമിച്ചെന്ന സ്വപ്നയുടെ ആരോപണം ഷാജ് കിരൺ നിഷേധിച്ചിരുന്നു. ആരുടെയും മധ്യസ്ഥനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുപ്പമില്ലെന്നും ഷാജ് കിരൺ വ്യക്തമാക്കിയിരുന്നു.
സ്വപ്നയുമായി 60 ദിവസത്തെ പരിചയമേയുള്ളു. ഒരു സ്ഥലക്കച്ചവടത്തിനാണ് ഫോണിൽ ബന്ധപ്പെട്ടത്. ഭീഷണിപ്പെടുത്തി രഹസ്യമൊഴിയിൽനിന്നു പിന്മാറാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും ഷാജ് പറഞ്ഞു.