കോട്ടയം: കോട്ടയം നഗരത്തിലെ ഒൻപത് കടകൾ കുത്തിത്തുറന്ന് മോഷണം. മോഷ്ടാക്കൾ കവർന്നത് 50,000 രൂപ. കോട്ടയം നഗരത്തിലെ എസ്.എച്ച്. മൗണ്ടിനും ചവിട്ടുവരിക്കും ഇടയിലുള്ള നെടുങ്ങാട് ചേമ്പർ എന്ന ഷോപ്പിംഗ് കോംപ്ളക്സിലാണ് മോഷണം നടന്നത്. ഒൻപത് കടകളിൽ നടന്ന മോഷണത്തിൽ 50,000ത്തോളം രൂപ കവർന്നതായി കടയുടമകൾ പരാതി നൽകി. കോട്ടയം ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തിലെ സിസിടിവി ദൃശ്യങ്ങൾ ഷോപ്പിങ് കോംപ്ലക്സിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് മോഷണം നടന്നതെന്നാണ് സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇന്ന് രാവിലെ ഉടമകൾ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം വ്യക്തമായത്. ഇതിനെത്തുടർന്ന് ഉടമകൾ ഗാന്ധിനഗർ പോലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയത്. സ്ഥലത്ത് ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള പരിശോധന രാവിലെ തന്നെ പോലീസ് നടത്തി. വിരലടയാള വിദഗ്ധരും മോഷണ സ്ഥലത്തെത്തി പരിശോധന നടത്തി.
കടകളിൽ നിന്നായി 50,000 രൂപ മോഷ്ടാക്കൾ കവർന്നെടുത്തു എന്ന് പൊലീസ് കണ്ടെത്തി. കടയുടമകളുടെ മൊഴി രേഖപ്പെടുത്തിയാണ് പൊലീസ് അന്വേഷണം നടത്തിയത്. ചെറിയ തുകകൾ വീതം ഓരോ കടകളിൽ നിന്നും കവരുകയുയായിരുന്നു. രണ്ടു മോഷ്ടാക്കൾ ആണ് മോഷണത്തിൽ പങ്കെടുത്തത് എന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. കരിങ്കല്ലുകൾ കൊണ്ട് പൂട്ട് തകർത്ത് മോഷ്ടാക്കൾ അകത്ത് കയറി എന്നും സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇതിന്റെ തെളിവുകളും പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.