പെരുമ്പാവൂരിൽ മദ്രസയിൽ പഠിക്കാനെത്തിയ 11 വയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവ്. നെല്ലിക്കുഴി സ്വദേശി അലിയാറിനാണ് പെരുമ്പാവൂരിലെ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. 2020 ജനുവരിയിലാണ് അദ്ധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്രസ വിദ്യാർത്ഥിയായ 11 കാരനെയാണ് അലിയാർ പീഡനത്തിന് ഇരയാക്കിയത്. നിരവധി തവണ മദ്രസയിലെ മുറിയിൽവെച്ച് പീഡിപ്പിച്ച ഇയാൾ ഫോണിൽ കുട്ടിയെ അശ്ലീല ദൃശ്യങ്ങൾ കാണാനും നിർബന്ധിച്ചിരുന്നു. അലിയാർക്കെതിരെ ഇക്കാര്യങ്ങൾ വ്യക്തമാക്കി പ്രോസിക്യൂഷൻ നൽകിയ തെളിവുകൾ ശരിവെച്ചുകൊണ്ടായിരുന്നു കോടതി തടവ് ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
2020 ജനുവരി 19 നായിരുന്നു ഇയാളെ പോക്സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന വിവരം കുട്ടി സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. ഇവർ ഇത് മറ്റ് അദ്ധ്യാപകരോടും ചൈൽഡ് ലൈനിനോടും പറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ ആണ് അലിയാറെ പൊലീസ് അറസ്റ്റ് ചെയ്തത്