വിവാദ വിഷയങ്ങൾ കത്തിനിൽക്കെ പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം

0

തിരുവനന്തപുരം: വിവാദ വിഷയങ്ങൾ കത്തിനിൽക്കെ പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. ടി. സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് അടുമതി തേടി നോട്ടീസ് നൽകിയത്.

കറുപ്പ് വസ്ത്രം അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങളിൽ പലരും സഭയിൽ എത്തിയത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോൾതന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളും ഉയർത്തുകയും പ്രതിപക്ഷ എംഎൽഎമാർ മുദ്രാവാക്യം വിളി ആരംഭിക്കുകയും ചെയ്തു. തുടർന്ന് സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷബഹളം തുടർന്നതിനാൽ സഭ തൽക്കാലത്തേക്ക് നിർത്തിവെച്ചു. ഇത് തന്നെയാണ് ഭരണപക്ഷവും പ്രതീക്ഷിച്ചത്. 1997ൽ പുറത്തിറങ്ങിയ ഇരുപതാംനൂറ്റാണ്ട് എന്ന രാഷ്ട്രീയ ത്രില്ലറിൽ എസ് എൻ സ്വാമി ഒരുക്കിയതിനേക്കാൾ വലിയ തിരക്കഥയാണ് ഇന്ന് നിയമസഭയിൽ എത്തിയത്. മാധ്യമങ്ങളേയും സഭ കാണിക്കാതെ തടഞ്ഞു. ഒന്നും പുറത്തറിയാതിരിക്കാനുള്ള കരുതൽ.

അഞ്ച് മിനിറ്റ് മാത്രമാണ് സഭ നടന്നത്. അടിയന്തര പ്രമേയ നോട്ടീസ് പരിഗണനയിലാണെന്ന് സ്പീക്കർ തുടക്കത്തിൽ വ്യക്തമാക്കി. ബാനറുകളും പ്ലക്കാർഡുകളും ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷം ബഹളം തുടർന്നു. മാധ്യമങ്ങൾക്ക് കടത്ത നിയന്ത്രണമാണ് സഭയിൽ ഏർപ്പെടുത്തിയിരുന്നത്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സഭാ ടിവി പുറത്തുവിടരുതെന്ന് നിർദ്ദേശമുണ്ട്. പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങളൊന്നും സഭാ ടിവിയും നൽകിയില്ല. ഫാസിസ്റ്റുകൾ ഭരിച്ചാൽ നാട് എങ്ങോട്ട് പോകുമെന്നതിന്റെ സൂചനകളാണ് ഈ ഇടപെടലിൽ എല്ലാം നിറഞ്ഞത്. സിപിഎം സമ്മേളനങ്ങൾക്ക് മാധ്യമങ്ങളെ പ്രവേശിപ്പിക്കാറില്ല. അതു പോലെ നിയമസഭയിലും ഇനി മാധ്യമ പ്രവർത്തകർ മീഡിയാ റൂമിൽ ഇരിക്കേണ്ടി വരുമോ എന്നതാണ് ഉയരുന്ന ചോദ്യം.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ തകർത്തതിന് പുറമേ സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും ബഫർ സോൺ വിവാദവും അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം ചർച്ചയാക്കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. ഇതൊന്നും സർക്കാർ ആഗ്രഹിക്കുന്നില്ല. സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയും ഭാര്യയും മകളുമാണ് പ്രതിസ്ഥാനത്തുള്ളത്. അതു ചർച്ച ചെയ്യുന്നത് ഒഴിവാക്കാനാണ് നിയമസഭ ചേരുന്നതിന് തൊട്ടു മുമ്പ് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്ന വാദം ശക്തമാക്കുന്നതാണ് നിയമസഭയിൽ കണ്ടതെല്ലാം.

LEAVE A REPLY

Please enter your comment!
Please enter your name here