അബുദാബി: ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക് യാത്ര തിരിച്ചു. അബുദാബിയിലിറങ്ങുന്ന അദ്ദേഹം പാലസിലെത്തി മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തിലുള്ള അനുശോചനം നേരിട്ട് രേഖപ്പെടുത്തും.
യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ മോദി അഭിനന്ദിക്കും. പ്രവാചക നിന്ദ പരാമര്‍ശത്തില്‍ യുഎഇ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മോദിയുടെ യുഎഇ യാത്രയ്ക്ക് പ്രാധാന്യം ഏറുകയാണ്. പ്രതിഷേധം തണുപ്പിക്കാന്‍ സന്ദര്‍ശനത്തെ പ്രധാനമന്ത്രി ഉപയോഗപ്പെടുത്തുമെന്നാണ് നയതന്ത്ര മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്കു വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും തള്ളിക്കളയണമെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതിഷേധകുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.