ഓടിക്കൊണ്ടിരുന്ന കാറിൽ ആറു വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ഓടിക്കൊണ്ടിരുന്ന കാറിൽ ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. രാത്രി അമ്മയും കുഞ്ഞും കാളിയാറിൽ നിന്ന് റൂർക്കിയിലേക്ക് റിക്ഷയിൽ പോകുകയായിരുന്നു. ഇതിനിടെ കാറിലെത്തിയ ഒരു പരിചയക്കാരൻ ഇവരെ കൊണ്ടാക്കാമെന്ന് പറഞ്ഞ് വിളിച്ച് കയറ്റുകയും വണ്ടിയിൽ വെച്ച് അമ്മക്ക് മുമ്പിൽ കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ക്രൂരമായി പീഡിപ്പിച്ച ശേഷം ഗംഗാ കനാലിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ഇരുവരെയും ഉപേക്ഷിച്ചു. വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ഒരു മണിക്കൂറിന് ശേഷമാണ് പൊലീസ് വിവരമറിയുന്നത്. റൂർക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതികൾക്ക് മേൽ ഐ.പി.സി 376 വകുപ്പും പോക്സൊയും ചുമത്തിയിട്ടുണ്ടെന്ന് റൂർക്കി പൊലീസ് സൂപ്രണ്ടന്റ് പ്രേമേന്ദ്ര ദോഭൽ പറഞ്ഞു. ഇവരെ കാറിലേക്ക് വിളിച്ച് കയറ്റിയ ആളെയൊഴികെ മറ്റാരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.