തൃക്കാക്കരയിൽ ട്വൻ്റി ട്വൻ്റിയും മത്സരിക്കില്ല; ആംആദ്മിയുമായി ചേര്‍ന്നെടുത്ത തീരുമാനമെന്ന് സാബു ജേക്കബ്

0

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വൻ്റി ട്വൻ്റിയും മത്സരിക്കില്ല. എഎപി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വൻ്റി ട്വൻ്റിയും നിലപാട് അറിയിച്ചത്. നേരത്തെ തൃക്കാക്കരയിൽ മുന്നണികൾക്കെതിരെ ആപ്-ട്വൻ്റി ട്വൻ്റി സംയുക്ത സ്ഥാനാർത്ഥിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ഇരു പാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു.

ആംആദ്മി പാര്‍ട്ടിയുമായി ചേര്‍ന്നാണ് തീരുമാനമെടുത്തതെന്ന് ട്വൻ്റി ട്വൻ്റി ചെയര്‍മാൻ സാബു എം ജേക്കബ് അറിയിച്ചു. ‘സംസ്ഥാന ഭരണത്തെ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നത്. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഉപതെരഞ്ഞെടുപ്പിന്‍റെ മത്സര രംഗത്ത് നിന്നും വിട്ടു നില്‍ക്കാനും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാര്‍ട്ടികളുടേയും തീരുമാനം. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കജ്രിവാള്‍ ഈ മാസം 15 ന് കൊച്ചിയിലെത്തുന്നുണ്ട്’. അന്ന് വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്‍റി ട്വന്‍റിയും ആം ആദ്മിയും പ്രധാന്യം നല്‍കുന്നതെന്നും ഇരു പാര്‍ട്ടികളും അറിയിച്ചു.

അധികാരത്തിൽ ഇല്ലാത്ത സംസ്ഥാനങ്ങളിൽ സാധാരണ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാറില്ലെന്നാണ് എഎപി വിശദീകരണം. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വലിയ ഗുണം ഉണ്ടാകുമെന്ന് കരുതുന്നില്ല. അതേസമയം അടുത്ത നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ എല്ലാ സീറ്റിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്നും എൻ.രാജ വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് വാഗ്ദാനങ്ങൾ നടപ്പാക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം.

തൃക്കാക്കരയിൽ ആർക്ക് വോട്ട് ചെയ്യണം എന്ന് അണികളെ പിന്നീട് അറിയിക്കുമെന്നും ഈ മാസം 15ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേരളം സന്ദർശിക്കുമെന്നും എഎപി നിരീക്ഷൻ പറഞ്ഞു. വിജയസാധ്യത സംബന്ധിച്ച് എഎപി നടത്തിയ സർവേയിൽ അനൂകൂല സൂചനകളല്ല ലഭിച്ചത്. ഈ സാഹചര്യത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യങ്ങൾക്ക് ഊന്നൽ നൽകാനാണ് തീരുമാനം. തൃക്കാക്കരയിൽ ആർക്കെങ്കിലും പിന്തുണ നൽകണോ എന്ന കാര്യം 15ന് ശേഷം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും എൻ.രാജ പറഞ്ഞു.

അതേസമയം അടിത്തറ ശക്തമാക്കിയതിന് ശേഷം തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇറങ്ങിയാൽ മതിയെന്ന നിലപാടാണ് ആംആദ്മി പാർട്ടി കേന്ദ്ര നേതൃത്വത്തിനുള്ളത്. ട്വന്റി 20 ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയെ പിന്തുണക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതോടെ മണ്ഡലത്തിൽ ചതുഷ്കോൺ മത്സരത്തിനുള്ള സാധ്യത തന്നെ ഇല്ലാതായി. തൃക്കാക്കര മണ്ഡലത്തിൽ ട്വന്റി 20 പ്രവർത്തകരുടെ എണ്ണം കുറവാണ്. കഴിഞ്ഞ തവണ കിഴക്കമ്പലത്ത് നിന്നുള്ള പ്രവർത്തകരെത്തിയാണ് മണ്ഡലത്തിൽ പ്രചരണം നടത്തിയത്.
ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥി വേണ്ടെന്ന തീരുമാനം. കിഴക്കമ്പലത്ത് സ്ഥാനാർത്ഥിയെ നിർത്തുന്നത് ഗുണം ചെയ്യുമെന്നായിരുന്നു കേരളത്തിലെ നേതാക്കളുടെ വിലയിരുത്തൽ. ഇവിടെ നടത്തിയ സർവ്വേയും മുന്നേറ്റം പ്രവചിച്ചു. എന്നാൽ കേരളത്തിലെ സാഹചര്യങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരിട്ട് മനസ്സിലാക്കി. അവർ പ്രത്യേക സർവ്വേയും നിർത്തി. ഒരു ജയസാധ്യതയും ഇല്ലെന്ന് മനസ്സിലാക്കി. അതുകൊണ്ടാണ് സ്ഥാനാർത്ഥി വേണ്ടെന്ന തീരുമാനം.

Leave a Reply