ന്യൂഡൽഹി: വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില അഞ്ച് ശതമാനം കൂട്ടി. ഇതോടെ ദേശീയ തലസ്ഥാനത്ത് എടിഎഫ് വില ഒരു കിലോ ലിറ്ററിന് 1.23 ലക്ഷം രൂപയായി ഉയർന്നു. ഇത് തുടർച്ചയായ ഒൻപതാമത്തെ തവണയാണ് ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധന വില കൂടുന്നത്. ഈ വർഷം 61.7 ശതമാനം വർധനവാണ് വിമാന ഇന്ധന വിലയിൽ ഉണ്ടായിരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ ആരംഭിച്ച വില വർധനവിന് തുടർന്ന് കിലോലിറ്ററിന് 72,062 രൂപയായിരുന്ന എടിഎഫ് വില 1.23 ലക്ഷം രൂപയായി ഉയർന്നു.
എല്ലാ മാസവും ഒന്നാം തിയതിയും പതിനാറാം തിയതിയുമാണ് വിമാന ഇന്ധന വില പരിഷ്കരിക്കാറുള്ളത്. എന്നാൽ ഇന്ധന വില അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് അടിസ്ഥാനമാക്കി ദിവസവും പരിഷ്കരിക്കാറുണ്ട്.
ഏപ്രിൽ ഒന്നിന് രണ്ട് ശതമാനം വർധനവാണ് ഉണ്ടായത്. പ്രാദേശിക നികുതിയെ ആശ്രയിച്ച്, ഓരോ സംസ്ഥാനത്തിനും നിരക്കുകള്‍ വ്യത്യാസപ്പെടാം. 2022 മുതല്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും എടിഎഫ് വില വര്‍ദ്ധിക്കുകയാണ്.
റഷ്യ ഉക്രൈൻ യുദ്ധം വില കുത്തനെ ഉയരാനുള്ള ഒരു കാരണമാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇന്ധനത്തിൽ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.