ദുബായിൽ ഒളിവിൽ കഴിയുന്ന പീഡനക്കേസ് പ്രതി വിജയ് ബാബുവിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങി അന്വേഷണസംഘം

0

കൊച്ചി: ദുബായിൽ ഒളിവിൽ കഴിയുന്ന പീഡനക്കേസ് പ്രതി വിജയ് ബാബുവിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങി അന്വേഷണസംഘം. ഇൻർപോളിനെക്കൊണ്ട് ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കി ഇയാളുടെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു. ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള അന്തിമ നടപടികൾ പൂർത്തിയാക്കിയതായി കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസ് പറഞ്ഞു. ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കിയാൽ ഏത് വിദേശരാജ്യത്ത് എവിടെയാണെന്ന് കണ്ടെത്താൻ അവിടത്തെ പോലീസിന് കഴിയും. കേസിന്റെ തീവ്രതയനുസരിച്ച് വേണമെങ്കിൽ വിദേശത്തുവെച്ച് അവിടത്തെ പോലീസിന് അറസ്റ്റ് ചെയ്യാനും കഴിയും.

അതിനിടെ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന സംഘമാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതെന്നാണ് വിവരം. കണക്കിൽപ്പെടാത്ത പണം സിനിമാനിർമാണ മേഖലയിൽ മുടക്കിയതായാണ് വിവരം.

തിങ്കളാഴ്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് പോലീസ് ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ 19-ന് ഹാജരാകാമെന്നാണ് വിജയ് ബാബു അറിയിച്ചത്. ഇത് അന്വേഷണസംഘം തള്ളി. അതേസമയം, വിജയ് ബാബുവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് ആരോപിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട യുവതിയെ കണ്ടെത്താനായില്ല. ഇവരുടെ ആരോപണം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പേജിന്റെ അഡ്മിനുമായി പോലീസ് ആശയവിനിമയം നടത്തിയിരുന്നു. പോലീസിൽ പരാതി നൽകണമെന്ന് ഇവർവഴി യുവതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇവർ പിന്നീട് ബന്ധപ്പെട്ടില്ലെന്നും കുറിപ്പിട്ട യുവതിയെ കണ്ടെത്താനായില്ലെന്നുമാണ് പോലീസ് പറയുന്നത്. അതിനിടെ

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 50 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അതിൽ 30 പേരുടെ മൊഴി നിർണായകമാണെന്ന് പോലീസ് പറഞ്ഞു.

Leave a Reply