ബദരീനാഥ് ∙ ജമന്തിപ്പൂക്കൾ കൊരുത്ത മാലകൾ കൊണ്ട് അലംകൃതമായി, ജനസാഗര സാന്നിധ്യത്തിൽ ബദരീനാഥ് ക്ഷേത്രം കൂടി തുറന്നതോടെ ചാർധാം തീർഥയാത്രയ്ക്കു പൂർണ തുടക്കമായി. പരമ്പരാഗത ചടങ്ങുകളോടെ ഇന്നലെ രാവിലെ 6.15നാണു ക്ഷേത്രകവാടം തുറന്നത്. 9.30നു പൂജകൾ നടന്നു. ചടങ്ങുകൾക്കു സാക്ഷ്യം വഹിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും തീർഥാടകർ എത്തിയിരുന്നു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചാർധാം ക്ഷേത്രങ്ങളിൽ ബദരീനാഥ് കൂടിയാണു തുറക്കാനുണ്ടായിരുന്നത്. മേയ് 3നു ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങളും 6ന് കേദാർനാഥും തീർഥാടകർക്കായി തുറന്നിരുന്നു. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ 2 വർഷമായി ഈ ക്ഷേത്രങ്ങൾ തുറക്കുന്നതു വൈകിയത് ചാർധാം യാത്രയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്ലാതെയാണു തീർഥാടനം നടക്കുന്നത്.