തിരുവനന്തപുരം: കെ എസ് ആർ ടി സി പണിമുടക്ക് ദിനത്തിൽ ഇരട്ടി വരുമാനം നേടി കെഎസ്ആർടിസി സ്വിഫ്റ്റ്. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് വെളിയാഴ്ചയാണ് കെഎസ്ആർടിസിയിലെ, സിഐടിയു ഒഴികെയുള്ള ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിയത്. ഭൂരിഭാഗം ബസ്സുകളും നിരത്തിലിറങ്ങിയില്ല. എന്നാൽ താത്കാലിക ജീവനക്കാർ മാത്രമുള്ള കെഎസ്ആർടിസി സ്വിഫ്റ്റിൻറെ സർവ്വീസുകൾ മുടങ്ങിയില്ല.
54 സ്വിഫ്റ്റ് ബസുകളാണ് ഇന്നലെ നിരത്തിലിറങ്ങിത്. ഈ ബസുകളിൽ നിന്ന് 13.75 ലക്ഷം രൂപ വരുമാനം ലഭിച്ചു. ഒരു ബസിൽ നിന്നും ശരാശരി 25,000 രൂപ വരുമാനം ലഭിച്ചുവെന്ന് കെഎസ്ആർടിസി അറിയിച്ചു. സാധാരണ ദിവസങ്ങളിൽ ശരാശരി 10000 രൂപ മുതൽ 15000 രൂപ വരെയാണ് സ്വിഫ്റ്റ് ബസ്സുകളുടെ കളക്ഷൻ
അതേസമയം പണിമുടക്ക് ദിവസം 829 കെഎസ്ആർടിസി ബസ്സുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്. സാധാരണ ദിവസങ്ങളിൽ കെഎസ്ആർടിസി 3600 ഓളം സർവ്വീസുകളാണ് നടത്താറുള്ളത്. കോവിഡിന് ശേഷം ആറുകോടിയോളം പ്രതിദിന വരുമാനം ലഭിക്കുന്ന സാഹചര്യത്തിൽ 2.10 കോടി മാത്രമാണ് പണിമുടക്ക് ദിവസം നേടിയ വരുമാനം. 4 കോടിയോളം രൂപയുടെ നശ്ടം ഉണ്ടായെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ.
പണിമുടക്കിയ ജീവനക്കാർക്കെതിരെ പ്രതികാര നടപടി.?
പത്താം തീയതി ശമ്പളം നൽകാമെന്ന ഉറപ്പ് അംഗീകരിക്കാതെ കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിയതിനാൽ ശമ്പളം അന്നുതന്നെ നൽകണമോയെന്ന് മാനേജ്‌മെന്റ് തീരുമാനിക്കട്ടെയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പണിമുടക്ക് നടത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ പ്രതികാര നടപടിയിലേക്ക് നീങ്ങുമെന്ന സൂചനയാണ് മന്ത്രി നൽകുന്നത്.
സർക്കാർ സഹായമായി 30 കോടി രൂപ നൽകിയശേഷം മാനേജ്‌മെന്റിന് ബാക്കി തുക കണ്ടെത്താനുള്ള സാവകാശം മാത്രമാണ് ജീവനക്കാരോട് ചോദിച്ചത്. 24 മണിക്കൂർ പണിമുടക്ക് എന്ന പേരിൽ നടത്തിയ പ്രതിഷേധത്തിൽ കെഎസ്ആർടിസിക്ക് മൂന്നു ദിവസത്തെ നഷ്ടം ഉണ്ടായി. ഈ ദിവസങ്ങളിലെ ലാഭം കൂടി എടുത്ത് ശമ്പളം നൽകാനായിരുന്നു തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ, ശമ്പളം ലഭിച്ചില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഇടത് അനുകൂല സംഘടനയായ എഐടിയുസിയുടെ തീരുമാനം. മേയ് അഞ്ചിന് ശമ്പളം നൽകുമെന്ന വാഗ്ദാനം പാലിക്കപ്പെടാതെ വന്നതോടെയാണ് പണിമുടക്ക് നടത്തിയത്. ഇങ്ങനെ ആര് പണിമുടക്ക് നടത്തിയാലും അവരോട് സഹകരിക്കുമെന്നും എഐടിയുസി വ്യക്തമാക്കി.
അതേസമയം, യാഥാർഥ്യം മനസിലാക്കി സിഐടിയു സമരത്തിൽനിന്ന് പിന്മാറിയെന്നു മന്ത്രി പറഞ്ഞത് എഐടിയുസി തള്ളി. 24 മണിക്കൂർ പണിമുടക്ക് അവസാനിച്ച് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചാലും പത്താം തീയതിക്കുള്ളിൽ ശമ്പളം ലഭിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് എഐടിയുസി അറിയിച്ചു