പഞ്ചായത്തംഗമായ സൗമ്യക്ക് കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ഒഴിവാക്കണം; കോഴിക്കോട് നിന്നും എംഡിഎംഎ എത്തിച്ച് നൽകിയ അശ്വിനും അറസ്റ്റിലായി

0

വണ്ടന്മേട്: ഭർത്താവിനെ മയക്കു മരുന്നു കേസിൽ കുടുക്കാൻ വണ്ടൻമേട് മുൻ പഞ്ചായത്തംഗം സൗമ്യ ഏബ്രഹാം ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് പാലാഴി വടക്കേച്ചാലിൽ അശ്വി(25)നാണ് അറസ്റ്റിലായത്. സൗമ്യക്ക് മാരക ലഹരി വസ്തുവായ എംഡിഎംഎ എത്തിച്ച് നൽകിയത് അശ്വിനായിരുന്നു. കോഴിക്കോട് നിന്നാണ് അശ്വിൻ എംഡിഎംഎ എറണാകുളത്ത് എത്തിച്ച് നൽകിയത്.

ഈ കേസിൽ മുൻപ് പിടിയിലായ ഷെഫിൻഷായ്ക്കാണ് അശ്വിൻ എറണാകുളത്ത് വച്ച് എംഡിഎംഎ കൈമാറിയത്. ഇയാൾ അത് സൗമ്യയുടെ കാമുകന് കൈമാറുകയായിരുന്നു. വണ്ടന്മേട് ഇൻസ്പെക്ടർ വി എസ്.നവാസ്, ഡാൻസാഫ് അംഗങ്ങളായ മഹേശ്വരൻ, ജോഷി, ഷിജുമോൻ എന്നിവർ അടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്.

കാമുകനൊം ജീവിക്കുന്നതിനായി ഭർത്താവിനെ മയക്കുമരുന്ന് കേസിൽപ്പെടുത്തി ഒഴിവാക്കാൻ ശ്രമിച്ച ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തത് നാടകീയ നീക്കങ്ങളിലൂടെയാണ്. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ എൽഡിഎഫ് അംഗം സൗമ്യ സുനിലിനൊപ്പം ഇവർക്ക് മയക്കു മരുന്ന് എത്തിച്ചു നൽകിയ എറണാകുളം സ്വദേശികളായ ഷെഫിൻ(24), ഷാനവാസ് എന്നിവരും അന്ന് അറസ്റ്റിലായി. കാമുകനും വിദേശ മലയാളിയുമായ വണ്ടന്മേട് സ്വദേശി വിനോദുമായി ചേർന്നാണ് സൗമ്യ കുറ്റകൃത്യത്തിന് പദ്ധതിയിട്ടത്.

ഫെബ്രവരി 22-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടൻമേട് ഐപിയും ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയ്ക്കിടെ പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിൻറെ വാഹനത്തിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിൻറെ ഉടമയായ സുനിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വിൽപ്പന നടത്തുന്നതായോ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേതുടർന്ന് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി, അന്വേഷണം നടത്തിയതിൽ ഭർത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും വണ്ടൻമേട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ സൗമ്യയുടെ ആസൂത്രിത നീക്കമായിരുന്നു ഇതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

പൊലീസ് അന്വേഷണത്തിൽ സുനിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി തെളിയിക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കേസിൽ വഴിത്തിരുവുണ്ടായതായി പൊലീസ് പറയുന്നത്. സൗമ്യയും കാമുകനും വിദേശ മലയാളിയുമായ വിനോദും സുഹൃത്ത് ഷാനവാസും ചേർന്ന് നടത്തിയ പദ്ധതിയായിരുന്നു വാഹനത്തിലെ മയക്കുമരുന്നെന്ന് പൊലീസ് പറയുന്നു. സമയോചിതമായ ഇടപെടൽമൂലം കൊലപാതകത്തിൽ കലാശിക്കാമായിരുന്ന പ്രതികളുടെ നീക്കം തകർക്കാനും നിരപരാധിയായ സുനിലിനെ ഇരുമ്പഴിക്കുളളിൽ ആക്കുന്നതിൽ നിന്നും രക്ഷപ്പെടുത്താനും കഴിഞ്ഞതായി പൊലീസ് പറഞ്ഞു.

ഭർത്താവ് സുനിലിൽ നിന്നും അകന്നുകഴിഞ്ഞിരുന്ന സൗമ്യ, ഭർത്താവിനെ ഒഴിവാക്കുന്നതിനാണ് കാമുകനൊപ്പം ചേർന്ന് പദ്ധതി ആസൂത്രണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഫെബ്രുവരി 18 ന് വിനോദും വിനോദിൻറെ സുഹൃത്ത് ഷാനവാസും ചേർന്ന് വണ്ടൻമേട് ആമയറ്റിൽ വച്ച് മയക്കുമരുന്ന് കൈമാറിയത്. ഇത് സൗമ്യ, സുനിലിൻറെ ഇരുചക്ര വാഹനത്തിൽ വച്ചശേഷം വാഹനത്തിൻറെ ഫോട്ടോ കാമുകന് അയച്ച് കൊടുത്തു. ഇയാൾ വിദേശത്തിരുന്ന്, വാഹനത്തിൽ മയക്കുമരുന്ന് കടത്തുന്നെന്ന വിവരം പൊലീസിന് കൈമാറി. വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് സുനിലിനെ എംഎഡിഎംഎയുമായി അറസ്റ്റ് ചെയ്യുന്നത്.

എന്നാൽ, അന്വേഷണത്തിൽ എംഡിഎംഎയുമായി സുനിലിന് ബന്ധമൊന്നുമില്ലെന്ന് പൊലീസിന് വ്യക്തമായി. പിന്നെ വാഹനത്തിൽ മയക്കുമരുന്നെങ്ങനെ എത്തിയെന്ന അന്വേഷണത്തിനൊടുവിലാണ് സൗമ്യയിലേക്ക് കേസ് നീണ്ടുപോയത്. തൻറെ കാമുകനായ വിനോദിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് സൗമ്യ, കുറ്റകൃത്യത്തിന് കൂട്ടുനിന്നതെന്നും ഒരു വർഷമായി സൗമ്യയും കാമുകനായ വിനോദും വളരെ അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറയുന്നു. സുനിലിനെ വാഹനം ഇടുപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നൽകിയോ കെലപ്പെടുത്താൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടെങ്കിലും പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതിൽ നിന്നും പിൻമാറുകയായിരുന്നു. വിദേശത്ത് നിന്നും സൗമ്യയെ കാണാനായി നിരവധി തവണ എത്തിയിട്ടുള്ള വിനോദ്, വിദേശത്ത് നിന്ന് എറണാകുളത്ത് എത്തുകയും ആഡംബര ഹോട്ടലിൽ റൂം എടുത്ത് സൗമ്യയെ വിളിച്ച് വരുത്തുകയും ചെയ്തു. ഇവിടെ വച്ചാണ് ഇരുവരും സുനിലിനെ കുടുക്കാൻ പദ്ധതിയിട്ടത്. കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് സിപിഎം ജില്ലാ നേതൃത്വം സൗമ്യയുടെ രാജി എഴുതിവാങ്ങിയിരുന്നു.

പദ്ധതി പ്രകാരം സൗമ്യയ്ക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ ശേഷം വിനോദ് വിദേശത്തേക്ക് തന്നെ കടന്നു. ഇയാളെ തിരികെ വിളിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുകയാണ്. കേസിൽ സൗമ്യയും മയക്കുമരുന്ന് എത്തിച്ച ഷാനവാസും ഷെഫിൻഷായും അറസ്റ്റിലായി. ഷാനവാസും ഷെഫിൻഷായും ചേർന്നാണ് 45,000 രൂപ വിലവാങ്ങി വിനോദിന് മയക്കുമരുന്ന് നൽകിയതെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here