ലക്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. സ്കെച്ച് ആർട്ടിസ്റ്റായ മൗറിസ് റൈഡർ
എന്ന എൺപത്തിയൊന്നുകാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ 20 വർഷമായി ഇയാൾ പെൺകുട്ടിയുടെ രക്ഷകർത്താവിന്റെ സുഹൃത്താണ്. കലാകാരനും ടീച്ചറും കൂടിയാണ് പ്രതി. ഉത്തർപ്രദേശിലാണ് സംഭവം.
നോയിഡയിൽ ഞായറാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം ഉൾപ്പെടെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് 81കാരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി അലഹബാദ് സ്വദേശിയാണ്. ഇയാൾ 20 വർഷം മുമ്പ് കുടുംബത്തോടൊപ്പം നോയിഡയിലേക്ക് താമസം മാറിയിരുന്നു. നോയിഡയിലെത്തിയ ശേഷം കണ്ടുമുട്ടിയ നിലവിലെ ലിവ്-ഇൻ പങ്കാളി, കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിനും കുടുംബത്തിനും ഒപ്പം താമസം മാറ്റി. കുട്ടികളുമായി അലഹബാദിലേക്ക് മടങ്ങിയ ഭാര്യയിൽ നിന്ന് ഇയാൾ വേർപിരിഞ്ഞു.
ഡൽഹിയിൽ നിന്നുള്ള 40 വയസ്സുള്ള സ്ത്രീയാണ് പുരുഷന്റെ പങ്കാളി. “എട്ട് വർഷം മുമ്പ്, കലാകാരന്റെ ലൈവ്-ഇൻ പങ്കാളി ജോലികൾക്കായി ഹിമാചൽ പ്രദേശിലേക്ക് പോയി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനായി അവരുടെ ജീവനക്കാരിലൊരാൾ മകളെ അവർക്കൊപ്പം നോയിഡയിൽ താമസിക്കാൻ അയച്ചു. പെൺകുട്ടിക്ക് 10 വയസ്സുള്ളപ്പോൾ (2015 മുതൽ) പ്രതി അവളെ ഉപദ്രവിക്കാൻ തുടങ്ങി,” അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രൺവിജയ് സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
പെൺകുട്ടി പേടിച്ച് വർഷങ്ങളോളം പരാതിപ്പെട്ടില്ല. “എന്നാൽ കഴിഞ്ഞ ഒരു മാസമായി, പെൺകുട്ടി അയാളുടെ പ്രവർത്തികൾ റെക്കോർഡ് ചെയ്യാൻ തുടങ്ങി. മിക്കവാറും ഓഡിയോ ഫയലുകളായി പെൺകുട്ടി അത് രേഖപ്പെടുത്തി. ഇങ്ങനെ തെളിവുകൾ ശേഖരിക്കുകയും പ്രതിയുടെ ലിവ്-ഇൻ പങ്കാളിയെ കാണിക്കുകയും ചെയ്തു. തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്,” സിംഗ് പറഞ്ഞു.
17കാരിയെ വർഷങ്ങളോളം ‘ഡിജിറ്റൽ റേപ്പിന്’ വിധേയയാക്കിയതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൈവിരലുകൾ, കാൽവിരലുകൾ എന്നിവ ഉപയോഗിച്ചുള്ള നിർബന്ധിത ലൈംഗിക പീഡനത്തിനെയാണ് ഡിജിറ്റൽ റേപ്പ് എന്ന് പറയുന്നത്. ലൈംഗികാതിക്രമം കൈകാര്യം ചെയ്യുന്ന നിയമങ്ങളിൽ ഒരു കൂട്ടം പരിഷ്കാരങ്ങൾക്ക് തുടക്കമിട്ട 2012 ഡിസംബറിലെ നിർഭയ കൂട്ടബലാത്സംഗ സംഭവം വരെ ഡിജിറ്റൽ റേപ്പ് ‘ബലാത്സംഗം’ എന്ന പരിധിയിൽ പരിഗണിച്ചിരുന്നില്ല. 2012ലെ നിർഭയ സംഭവത്തിന് പിന്നാലെയാണ് ഡിജിറ്റൽ റേപ്പും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത്.
IPC സെക്ഷൻ 376 (ബലാത്സംഗം), 323 (സ്വമേധയാ പരിക്കേൽപ്പിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരവും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം സെക്ഷൻ 5 (ഗുരുതരമായ ലൈംഗികാതിക്രമം), 6 എന്നീ വകുപ്പുകൾ പ്രകാരവുമാണ് നോയിഡ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഞായറാഴ്ച പ്രാദേശിക കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.