ഇന്തോനേഷ്യയിലെ ബാലിയിൽ നഗ്ന ഫോട്ടോഷൂട് നടത്തി സംസ്കാരത്തെ അപമാനിച്ച വിനോദ സഞ്ചാരികളായ റഷ്യൻ ദമ്പതിമാർക്കെതിരെ നടപടി. പ്രദേശവാസികൾ വിശുദ്ധമായി കണക്കാക്കുന്ന ആൽമരത്തിന് കീഴിൽ നഗ്ന ഫോട്ടോഷൂട്ട് നടത്തിയതിനാണ് ദമ്പതികളെ നാടുകടത്താൻ തീരുമാനിച്ചത്. ഇരുവരെയും നാടുകടത്താനും ഇന്ത്യോനേഷ്യയിലേക്ക് വരുന്നതിന് ആറുമാസത്തെ വിലക്കേർപ്പെടുത്താനും ബാലി ഭരണകൂടം തീരുമാനിച്ചു.
അലീന ഫസ്ലീവ് എന്ന എന്ന ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറാണ് ആൽമരത്തിന് കീഴിൽ നഗ്നയായി ഫോട്ടോയെടുത്തത്. 700 വർഷം പഴക്കമുള്ള വിശുദ്ധ ആൽമരത്തിന് കീഴിലായിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഭർത്താവ് ആൻഡ്രി ഫസ്ലീവ് എടുത്ത ഈ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ ചിത്രം വൈറലായി. പിന്നാലെ ബാലിയിലെ ജനങ്ങൾ ചിത്രത്തിനെതിരെ രംഗത്തെത്തി. തങ്ങളുടെ സംസ്കാരത്തെ അപമാനിച്ചെന്നാണ് ബാലിയിലെ ഹിന്ദു സമൂഹം ആരോപിച്ചത്.
ഇത്തരത്തിലുള്ള പ്രവൃത്തികൾ അംഗീകരിക്കാനവില്ലെന്ന് ബാലി ഗവർണർ വയൻ കോസ്റ്ററും വ്യക്തമാക്കി. നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം 200 വിനോദ സഞ്ചാരികളെയാണ് ബാലിയിൽ നിന്നും നാടു കടത്തിയിരുന്നു. അതേസമയം ഫോട്ടോ വിവാദമായതോടെ റഷ്യൻ യുവതി അലീന ക്ഷമ ചോദിച്ചിരുന്നു. വിശുദ്ധ മരമാണെന്ന് അറിയില്ലെന്നായിരുന്നു അലീന പറഞ്ഞത്.