തൊടുപുഴ പീഡനക്കേസ്; പ്രതികളെ കസ്റ്റഡിയില്‍ വിട്ടു; കോടതി മുറിയിൽ ബോധംകെട്ട് വീണ് രണ്ടാം പ്രതി

0

തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽവിട്ടു. ഒന്നാം പ്രതിയും ഇടനിലക്കാരനുമായ രഘു (51), രണ്ടാം പ്രതി ജോണ്‍സണ്‍(50) എന്നിവരെയാണ് തൊടുപുഴ പോക്‌സോ കോടതി രണ്ടുദിവസത്തെ കസ്റ്റഡിയില്‍വിട്ടത്. കോടതി നടപടികള്‍ക്കിടെ രണ്ടാംപ്രതി ജോണ്‍സണ്‍ ബോധരഹിതനായി. തുടര്‍ന്ന് ഇയാളെ പോലീസ് വാഹനത്തില്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനി ഡോക്ടറുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇയാളുടെ കസ്റ്റഡി അനുവദിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കേസില്‍ അറസ്റ്റിലാകുന്ന സമയത്തും ജോണ്‍സണ് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു.

17 വയസ്സുള്ള പെണ്‍കുട്ടിയെ ജോലിവാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിലാണ് പ്രധാന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് അന്വേഷണം തുടരുന്നത്. ഒന്നാം പ്രതി രഘുവാണ് പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി അന്വേഷണം നടത്തുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഒന്നാം പ്രതിയുടെ കുമാരമംഗലത്തെ വീട്ടില്‍വച്ച് കുട്ടിയുടെ അമ്മയുടെ അറിവോടെ പീഡനത്തിന് ഇരയാക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും മറ്റു പ്രതികളെ കണ്ടെത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കേണ്ടതുണ്ടെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ട കോടതി, തിങ്കളാഴ്ച കസ്റ്റഡിയും അനുവദിക്കുകയായിരുന്നു.

17കാരിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മ അടക്കം എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഒന്നാംപ്രതിയായ രഘുവാണ് ജോലി സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ജോണ്‍സണ്‍ അടക്കമുള്ള മറ്റുപ്രതികള്‍ക്കും കൈമാറി. ജോലിക്കെന്ന വ്യാജേന ആലുവയിലെത്തിച്ച് ലോഡ്ജ് മുറിയില്‍ പിഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പീഡനത്തിന് ഇരയാക്കിയ പ്രതികളെ തിരിച്ചറിയല്‍ പരേഡിനും വിധേയമാക്കിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ നടന്ന കുറ്റകൃത്യമായതിനാല്‍ പ്രതികള്‍ക്കെതിരേ ഏഴ് കേസുകള്‍ തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here