കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു കോടതിയിലുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ന്ന കേസില്‍ എ.ഡി.ജി.പി. സമര്‍പ്പിച്ച പ്രത്യേക റിപ്പോര്‍ട്ട് അപൂര്‍ണമെന്നു വിചാരണക്കോടതി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പു സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു സമാനമായ വിവരങ്ങള്‍മാത്രമേ എ.ഡി.ജി.പി. സമര്‍പ്പിച്ച റിപ്പോര്ട്ടിലുമുള്ളൂവെന്നു കോടതി വിമര്‍ശിച്ചു.
ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയ രേഖകള്‍ പ്രോസിക്യൂഷന് കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. രേഖകള്‍ ചോര്‍ന്നതില്‍ ജീവനക്കാരെ ചോദ്യംചെയ്യാന്‍ അനുവദിക്കണമെന്ന് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇക്കാര്യം അനുവദിച്ചിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥന്റെ കൈയില്‍നിന്നു വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട് ആവര്‍ത്തിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് എ.ഡി.ജി.പി. സമര്‍പ്പിച്ച പ്രത്യേക റിപ്പോര്‍ട്ടിനെ വിചാരണക്കോടതി വിമര്‍ശിച്ചത്. പ്രോസിക്യൂഷന് അഭിഭാഷകന് മുഖേനയാണ് റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചത്. കേസിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു കൈമാറരുതെന്ന കോടതി നിര്‍ദേശം ലംഘിച്ചെന്ന പ്രതിഭാഗം പരാതിയില്‍ വിചാരണക്കോടതി വിശദീകരണം തേടുകയായിരുന്നു.
ഡിവൈ.എസ്.പി. ബൈജു കെ. പൗലോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു എ.ഡി.ജി.പിയോടു പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്.
കേസിന്റെ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ടും പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു. മൂന്നു മാസത്തേക്കുകൂടി അന്വേഷണ കാലാവധി നീട്ടണമെന്ന ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വിചാരണക്കോടതിയെ പ്രോസിക്യൂഷന് അറിയിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ അടക്കം എല്ലാ ഹര്‍ജികളും 21 നു പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്.