കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ ബൈക്കില്‍ അപകടകരമായ രീതിയിൽ അഭ്യാസം കാണിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ ആറ് പേര് അറസ്റ്റില്‍. കുന്നംകുളം അയ്നൂര് സ്വദേശികളായ സുഷിന്, നിഖില്‍ദാസ്, അതുല്‍, അതിഷ്, മുഹമ്മദ് യാസിന് എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ രണ്ട് ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ഒരാളെയും ഒരു ബൈക്കും പിടികൂടാനുണ്ട്. കേസിലെ പ്രതികളായ ഏഴ് പേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
കോഴിക്കോട് തൊട്ടിൽപ്പാലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന് മുന്നിൽ പെരുമ്പിലാവിനും കുന്നംകുളത്തിനും ഇടയിൽ പുലർച്ചെ ഒന്നോടെയാണ് യുവാക്കൾ അഭ്യാസ പ്രകടനം നടത്തിയത്.
മൂന്ന് ബൈക്കുകളിലായി ഏഴ് യുവാക്കളാണ് ഉണ്ടായിരുന്നത്. ഇവർ ബസിലുണ്ടായിരുന്ന സ്ത്രീകൾക്ക് നേരെ അസഭ്യവർഷം നടത്തി. ബസിന്റെ ഇരുവശങ്ങളിലും കല്ല് വച്ച് ഇടിച്ചു. ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുമോയെന്ന് ഭയന്നുവെന്ന് ഡ്രൈവർ പ്രതികരിച്ചു.
സംഭവം സമയം സ്ത്രീകളും കുട്ടികളും ഉൾപ്പടെ 80ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവർ 10 മിനിട്ടോളം സാഹസിക യാത്ര തുടർന്നെന്ന് യാത്രക്കാരി പറഞ്ഞു. സംഭവത്തിൽ ബസ് ഡ്രൈവർ കുന്നംകുളം പോലീസിൽ പരാതി നൽകിയിരുന്നു