ചെന്നൈ: സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. മുപ്പതുകാരനായ കോയമ്പത്തൂർ സ്വദേശി ശരവണനെയാണ് കോടതി ശിക്ഷിച്ചത്. സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഇയാൾ സ്യൂട്ട്‌കേസിലാക്കി കത്തിക്കുകയായിരുന്നു.
2018 ഏപ്രിൽ ഏഴിനായിരുന്നു കൊലപാതകം.ഭർത്താവുമായി പിണങ്ങി താമസിക്കയായിരുന്ന സംഗീത, പത്തുവയസ്സുകാരിയായ മകളുമൊത്ത് അമ്മയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു. ഒമ്പതുവർഷമായി ഇരുവരുംതമ്മിൽ ഒന്നിച്ച് താമസിക്കുന്നതിനെച്ചൊല്ലി വഴക്ക് പതിവായിരുന്നു. സഹോദരിയെ വീട്ടിൽനിന്ന് പറഞ്ഞയയ്ക്കുന്നതിനെച്ചൊല്ലി ഇവരുടെ അമ്മ മങ്കയർക്കരസിയും ശരവണനെ വഴക്കു പറയുമായിരുന്നു. അമ്മ വീട്ടിലില്ലാത്ത സമയത്തായിരുന്നു കൊലപാതകം.
മൃതദേഹം വെട്ടി പെട്ടിയിലാക്കി ഇരുചക്രവാഹനത്തിൽ കോയമ്പത്തൂർ എയർപ്പോർട്ടിന് പിറകിലെ കുറ്റിക്കാട്ടിലെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചെന്നാണ് കേസ്. ഈ സമയത്തെല്ലാം സംഗീതയുടെ മകളും കൂടെയുണ്ടായിരുന്നു. സംഗീതയെ കാണാത്തതിനെ ക്കുറിച്ച് അമ്മ ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. സിങ്കാനല്ലൂർ പൊലീസാണ് കേസന്വേഷിച്ചത്. ജീവപര്യന്തം തടവോടൊപ്പം തെളിവുനശിപ്പിച്ചതിന് മൂന്നുവർഷവും 2,000 രൂപ പിഴയും ജഡ്ജി ശ്രീകുമാർ വിധിച്ചു.