പാലക്കാട്: പാലക്കാട്ടെ അക്രമസംഭവങ്ങൾക്കെതിരെ ശക്തമായ നടപടിക്ക് നിർദേശം നൽകിയതായി മന്ത്രി കെ.കൃഷ്ണൻ കുട്ടി. അക്രമികൾക്കെതിരെ പോലീസ് മുഖം നോക്കാതെ നടപടിയെടുക്കും. ആവശ്യം വന്നാൽ അടിച്ചമർത്തൽ തന്നെ സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ആർഎസ്എസും എസ്ഡിപിഐയും സ്വയം നിയന്ത്രിക്കാൻ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എസ്ഡിപിഐ പ്രവർത്തകനായ എലപ്പുള്ളി കുപ്പിയോട് അബൂബക്കറിന്റെ മകൻ സുബൈർ (43), ആർഎസ്എസ് പ്രവർത്തകൻ പാലക്കാട് മൂത്താന്തറ ആരപ്പത്ത് വീട്ടിൽ ശ്രീനിവാസൻ (46) എന്നിവരാണു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
സംഘർഷസാധ്യത കണക്കിലെടുത്ത് ജില്ലയിൽ കനത്ത സുരക്ഷാസംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച വരെ നിരോധനാജ്ഞയുമാണ്. സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിർദേശം നൽകാനും രാത്രികാല പരിശോധനകൾ നടത്താനും ജില്ലാ പോലീസ് മേധാവിമാർക്കു നിർദേശം നൽകിയിട്ടുണ്ട്.