മുംബൈ: ഐപിഎൽ 2022 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ശനിദശ തുടരുന്നു. സീസണിൽ തുടർച്ചയായ ഏഴാം തോൽവിയോടെ രോഹിത്തും കൂട്ടരും തലകുനിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിനോടാണ് ഇന്ന് മുംബൈ പരാജയപ്പെട്ടത്. മഹേന്ദ്ര സിംഗ് ധോണിയുടെ സൂപ്പർ ഫിനിഷിംഗാണ് മുംബൈയുടെ മോഹങ്ങൾ തല്ലിക്കെടുത്തിയത്. സ്കോർ: മുംബൈ 155-7, ചെന്നൈ 156-7
മൂന്ന് വിക്കറ്റിനായി ചെന്നൈയുടെ ജയം. ഈ സീസണിലെ രണ്ടാമത്തെ ജയമായിരുന്നു ചെന്നൈയുടേത്. അവസാന ഓവറിലെ അവസാന നാല് പന്തിൽ 16 റണ്‍സ് അടിച്ചെടുത്തായായിരുന്ന ധോണി ചെന്നൈയെ വിജയതേരിലേറ്റിയത്. 13 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 28 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ ഡ്വെയ്ൻ പ്രിട്ടോറിയസും (14 പന്തിൽ 22) മിന്നും പ്രകടനം കാഴ്ചവച്ചു.
35 പന്തിൽ 40 റണ്‍സെടുത്ത അന്പാട്ടി റായിഡുവാണ് ചെന്നൈ നിരയിൽ ടോപ്സ്കോറർ. റോബിൻ ഉത്തപ്പ-30, മിച്ചൽ സാന്റ്നർ-11, ശിവം ദുബെ-13 റണ്‍സും നേടി. മുംബൈയ്ക്കായി ഡാനിയൽ സാംസ് നാല് വിക്കറ്റ് നേടി. ജയദേവ് ഉനദ്കട്ട് രണ്ട് വിക്കറ്റും വീഴ്ത്തി.
തിലക് വർമ്മയുടെ അർധ സെഞ്ചുറി പ്രകടനമാണ് തകർച്ചയിൽനിന്നും മുംബൈയെ രക്ഷിച്ചത്. ഓപ്പണറുമാരായ രോഹിത്ത് ശർമയും ഇഷാൻ ശർമയും പൂജ്യത്തിന് മടങ്ങിയപ്പോൾ ഡെവാൾഡ് ബ്രെവിസ് നാല് റണ്‍സിനും പവലിയൻ കയറി. സൂര്യകുമാർ യാദവ്-21, ഹൃത്വിക് ഷോക്കീൻ-25, പോള്ളാർഡ്-14, ജയദേവ് ഉനദ്കട്ട് 19 റണ്‍സും നേടി.
43 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 51 റണ്‍സെടുത്ത തിലക് വർമ്മ പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി മുകേഷ് ചൗധരി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബ്രാവോ രണ്ട് വിക്കറ്റും നേടി.