അഹമ്മദാബാദ്: രണ്ടു ദിവസത്തെ സന്ദർശത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഹമ്മദാബാദിലെത്തി. സബര്‍മതി ആശ്രമത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി അവിടെ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാന്‍ ശ്രമം നടത്തി. സന്ദര്‍ശനത്തിന് ശേഷം സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു, ‘ലോകത്തെ മികച്ചതാക്കാന്‍ എങ്ങനെ ഗാന്ധിജി സത്യത്തിന്റെയും അഹിംസയുടെയും ലളിതമായ തത്വങ്ങള്‍ സമാഹരിച്ചുവെന്ന് മനസിലാക്കാന്‍, ഈ അസാമാന്യ മനുഷ്യന്റെ ആശ്രമത്തില്‍ വരാന്‍ കഴിഞ്ഞത് മഹത്തായ ഒരു ഭാഗ്യമാണ്’.
വ്യാഴാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി അഹമ്മദാബാദില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലെ ഒരു ഹോട്ടല്‍ വരെയുള്ള നാല് കിലോമീറ്റര്‍ യാത്രയില്‍ അദ്ദേഹത്തിന് ഗംഭീര സ്വീകരണം നല്‍കി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഗവര്‍ണര്‍ ആചാര്യ ദേവവ്രത് എന്നിവര്‍ ചേര്‍ന്നാണ് ബോറിസ് ജോണ്‍സണെ സ്വീകരിച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും വന്നിരുന്നു.
വിമാനത്താവളത്തിലും റോഡരികിലും പരമ്പരാഗത ഗുജറാത്തി നൃത്തങ്ങളും സംഗീതവും അവതരിപ്പിച്ച സംഘങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഒരു ദിവസം ഗുജറാത്തില്‍ തങ്ങുന്ന ബോറിസ് ജോണ്‍സണ്‍ സംസ്ഥാനത്തെ ബിസിനസ് തലവന്‍മാരുമായി ചര്‍ച്ച നടത്തും. ഗുജറാത്ത് സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയിലെത്തുന്ന ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.