കോന്നി (പത്തനംതിട്ട): കുതിരപ്പുറത്ത് എത്തി ജനങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിയുന്ന രാജാക്കന്മാർ പണ്ട് ഉണ്ടായിരുന്നിരിക്കാം. എന്നാൽ തന്റെ വാർഡിലെ ജനങ്ങളുടെ എല്ലാ കാര്യത്തിനും കുതിരപ്പുറത്ത് എത്തുന്ന ഒരു പഞ്ചായത്ത് അംഗം ഇവിടെയുണ്ട്. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡായ കുളത്തുമണ്ണിലെ അംഗം മനു ആണ് സ്വന്തം കുതിരപ്പുറത്ത് എത്തുന്നത്.
ബി.ജെ.പി സ്ഥാനാർഥിയായി ജയിച്ച മനു മെംബർ ആകുന്നതിനുമുമ്പേ പ്രദേശത്തെ തെരുവുവിളക്കുകളിലെ ബൾബുകൾ മാറ്റിസ്ഥാപിക്കുന്ന ജോലിയും ചെയ്യുന്നുണ്ട്. 15 വർഷമായി മനു ഈ ജോലി തുടരുന്നു. 13 വർഷം പത്തനംതിട്ട നഗരസഭയിലും മനു ഇതേ ജോലി ചെയ്തിരുന്നു.
കലഞ്ഞൂർ പഞ്ചായത്തിൽ 100 ബൾബ് മാത്രമാണ് മാറ്റിസ്ഥാപിക്കാൻ മനുവിന് നൽകുന്നത്. എന്നാൽ, പോത്തുപാറ, അഞ്ചുമുക്ക്, വാകപ്പാറ, കുളത്തുമൺ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തെ ബൾബുകൾ മാറാൻ 350 എണ്ണം വേണ്ടി വരും.
ഇതിനുള്ള പണം തനിക്ക് കിട്ടുന്ന ഓണറേറിയത്തിൽനിന്നുമാണ് കണ്ടെത്തുന്നതെന്നും മനു പറയുന്നു. കൂടാതെ, ഓണറേറിയത്തിൽ കിട്ടുന്ന പണം മുഴുവൻ സ്വന്തം പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾക്കാണ് ചെലവാക്കുന്നത്. പന്തൽ ഡെക്കറേഷൻ ജോലിയും മനുവിനുണ്ട്