കാബൂൾ: അഫ്ഗാനിസ്ഥാനിലെ മസാർ ഇ ഷരീഫ് സിറ്റി മോസ്കിലുണ്ടായ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് ആശുപത്രികളിൽനിന്ന് ലഭിക്കുന്ന സൂചന. തലസ്ഥാനമായ കാബൂളിലും കുണ്ടുസ് പ്രവിശ്യയിലും ഇന്നലെ സ്ഫോടനങ്ങൾ ഉണ്ടായി. കാബൂൾ സ്ഫോടനത്തിൽ രണ്ടു കുട്ടികൾക്കു പരിക്കേറ്റു. കുണ്ടുസിൽ നാലുപേരാണ് കൊല്ലപ്പെട്ടത്. എട്ടുപേർക്കു പരിക്കേറ്റു.
ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. മൂന്നുദിവസം മുന്പ് കാബൂളിൽ സ്കൂളിലും വിദ്യാഭ്യാസ കേന്ദ്രത്തിലുമുണ്ടായ സ്ഫോടനങ്ങളിൽ ആറ് വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. 24 പേർക്കു പരിക്കേൽക്കുകയും ചെയ്തു.