കാക്കനാട്∙ വഴിയരികിൽ മാലിന്യം തള്ളിയ യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. ചെമ്പുമുക്ക് പുളിക്കില്ലം റോഡിൽ മാലിന്യം ഇട്ടതിനാണ് കൊട്ടാരക്കര സ്വദേശികളായ യുവാക്കൾക്ക് തൃക്കാക്കര നഗരസഭ 25,000 രൂപ പിഴ ചുമത്തിയത്. ഇവർ വാടകയ്ക്കു താമസിച്ചിരുന്ന മുറി ഒഴിഞ്ഞപ്പോൾ ശേഷിച്ചിരുന്ന പേപ്പർ മാലിന്യം ഉൾപ്പെടെ കാർഡ്ബോർഡ് പെട്ടിയിലാക്കി റോഡിൽ തള്ളുകയായിരുന്നു. നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയ്ക്കിടെ ഇവ കണ്ടെത്തി.
ഇതിൽ നിന്നു ലഭിച്ച ബില്ലിലെ ഫോൺ നമ്പറിൽ വിളിച്ചാണ് മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞത്. ഇവർ കഴിഞ്ഞ ദിവസം നഗരസഭ ഓഫിസിൽ ഹാജരായി പിഴ കുറച്ചു കിട്ടാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പൊതുനിരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ഈടാക്കാൻ കൂടുതൽ സ്ക്വാഡുകളെ നിയോഗിക്കുമെന്ന് നഗരസഭ സെക്രട്ടറി ബി. അനിൽകുമാർ പറഞ്ഞു