കോഴിയെ പിടിക്കുന്ന കാട്ടുകള്ളൻ വാഹനം ഇടിച്ച് ചത്തു; ആശ്വാസത്തോടെ പുല്ലുവഴിക്കാർ

0

പുല്ലുവഴിയിൽ കുറുക്കൻ്റെ ശല്യം രൂക്ഷം. കോഴിയെ മുതൽ മുയലിനെ വരെ പിടികൂടുന്നതായാണ് നാട്ടുകാർ പറയുന്നത്. ഇന്ന് രാവിലെ പുല്ലുവഴി കവലയിൽ വാഹനം ഇടിച്ച് കുറുക്കൻ ചത്തതോടെയാണ് കോഴിയെ പിടിക്കുന്ന കാട്ടുകള്ളനെ മനസിലാകുന്നത്.

രാത്രി പാത്തും പതുങ്ങി കോഴികളെ പിടിക്കാനെത്തുന്ന സൂത്രശാലി– പണ്ടൊക്കെ കുറുക്കന്മാർ അങ്ങനെയായിരുന്നു. മനുഷ്യരെ കണ്ടാൽ ഓടിയൊളിക്കുന്ന പതിവ് തെറ്റിച്ച് കുറുക്കന്മാർ പകൽ പോലും പുറത്തിറങ്ങിതുടങ്ങി. കാടും മേടും ആളനക്കമില്ലാത്ത പറമ്പുകളും വിട്ട് നഗരമേഖലകളിൽവരെ രാപകൽ കറങ്ങിനടന്ന് തുടങ്ങിയതോടെയാണ് കുറുക്കന്മാർ ഭീകരജീവികളായി മാറിയത്. എന്നാൽ കുറുക്കൻ മനുഷ്യരെ ചുമ്മാതങ്ങ് കടിക്കുമോ? കാട്ടിൽ ഭക്ഷണം കുറഞ്ഞതുകൊണ്ടാണോ ഇവ നഗരമേഖലകളിൽ അലഞ്ഞുതിരിയുന്നത്? അതോ നാട്ടിൽ കുറുക്കന്റെ എണ്ണം കൂടിയോ? കേരളത്തിന്റെ പലഭാഗങ്ങളിലായി ഒട്ടേറെ പേർ കുറുക്കന്മാരുടെ ആക്രമണത്തിന് ഇരയായതോടെയാണ് ഇത്തരം ചോദ്യങ്ങളും ഉയർന്നുതുടങ്ങിയത്.

കേരത്തിൽ ഈ വർഷം മാത്രം ഒട്ടേറെ പേർ കുറുക്കന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കോഴിക്കോട് മണിയൂർ പഞ്ചായത്തിൽ വീട്ടിൽ കയറിയ കുറുക്കന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് കടിയേറ്റു. രണ്ടുദിവസങ്ങളിലായി ആറുപേർക്കാണ് കുറുക്കന്റെ ആക്രമണത്തിൽ പരുക്കേറ്റത്. അലഞ്ഞുനടക്കുന്ന കുറുക്കൻ നായ്ക്കളെയും മറ്റും കടിച്ചതായി നാട്ടുകാർ പറയുന്നു. ഗുരുവായൂരിലും സമാന സംഭവമുണ്ടായി. അവിടെ ഏഴുപേർക്കാണ് കടിയേറ്റത്.

കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കൈപ്പള്ളിൽ ജോർജുകുട്ടിക്ക് പറയാനുള്ളത് ഒരുമാസം മുൻപുണ്ടായ ആ ഭീകരരാത്രിയെക്കുറിച്ചാണ്. രാത്രി പത്തിനു ശേഷം വളർത്തുനായ തുടലും പൊട്ടിച്ച് വല്ലാതെ കുരച്ചുകൊണ്ട് ഓടുന്നത് കണ്ടപ്പോൾ എന്താണെന്നറിയാനാണ് സിറ്റൗട്ടിലേക്ക് ഇറങ്ങിയത്. ഇതിനിടെ നായ ഭയന്ന് വീട്ടിനുള്ളിലേക്ക് കയറി. പിന്നാലെ ഇരുട്ടിൽനിന്ന് ചാടിവീണ കുറുക്കൻ അദ്ദേഹത്തിന്റെ കൈയിൽ കടിക്കുകയായിരുന്നു. ഒരുമണിക്കൂറോളം നടത്തിയ മൽപിടിത്തതിനൊടുവിൽ കുറുക്കനെ കൊന്നശേഷമാണ് വായിൽനിന്ന് കൈ എടുക്കാനായത്. കൈകളിലും കാലിലും ആഴത്തിൽ മുറിവേറ്റ അദ്ദേഹത്തെ അയൽവാസികൾ ചേർന്ന് രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മണിമല പൂവത്തോലിമലയിൽ അമ്മനത്ത് രാജേന്ദ്രനും ഇതേ അനുഭവമാണ് ഉണ്ടായത്. കാഞ്ഞിരപ്പള്ളി, മണിമല മേഖലകളിൽ പകലും കുറുക്കന്റെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു.

കുറുക്കൻ കടിക്കുമോ?

സംഭവങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കുറക്കന്മാരുടെ എണ്ണം അത്ര കൂടിയിട്ടില്ലെന്നും അവ പ്രകോപനമില്ലാതെ മനുഷ്യരെ ആക്രമിക്കില്ലെന്നും അരണ്യകം നേച്ചർ ഫൗണ്ടേഷൻ ചെയർമാനും വനംവകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ ഡോ. പി.എസ്. ഈശ പറയുന്നു. കുറുക്കൻ ഏതു സാഹചര്യത്തിലാണ് കടിച്ചതെന്ന് കൃത്യമായ അന്വേഷണം വേണം. അത്തരമൊരു പരിശോധന എവിടെയും നടക്കുന്നില്ല. ജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങളിൽ മൃഗങ്ങൾ പ്രതിരോധിക്കാൻ ശ്രമിക്കും. അത്തരം സാഹചര്യങ്ങളിലാണോ ആക്രമണമുണ്ടായതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറയുന്നു. കുറുക്കൻ നാട്ടിൽ സ്ഥിരമാക്കിയതിന് പിന്നി‍ൽ മാലിന്യപ്രശ്നമാണ്. ആളൊഴിഞ്ഞ സ്ഥലങ്ങളിൽ അറവുമാലിന്യങ്ങൾ തള്ളുന്നതും കുറുക്കന്മാരെ വിളിച്ചുവരുത്തും. കാട്ടിൽ ലഭിക്കുന്നതിലും കൂടുതൽ ഭക്ഷണം നാട്ടിൽ കിട്ടും. ഇതും കുറുക്കുമാർ ഉൾപ്പെടെയുള്ള വന്യജീവികളെ ജനവാസമേഖലകളിലേക്ക് ആകർഷിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പാഠമാണ്, ഓരോ ആക്രമണങ്ങളും

മാലിന്യങ്ങൾ വഴിയോരങ്ങളിലും വിജനമേഖലകളിലും വലിച്ചെറിയാതെ, കാടിന്റെ ആവാസവ്യവസ്ഥയിലേക്ക് കടന്നുചെല്ലാതെ, കാടിനെ കാടാക്കിത്തന്നെ നിലനിർത്തി, വന്യജീവികളെ അതിന്റെ വഴിക്കുവിട്ടാൽ മനുഷ്യർക്ക് സ്വസ്ഥമായി നാട്ടിൽകഴിയാം. അതിനുകഴിയുന്നില്ലെങ്കിൽ അതിന്റെ തിക്തഫലം നാട്ടുകാർ തന്നെ അനുഭവിക്കേണ്ടിവരും. കുറുക്കൻ ആക്രമണങ്ങൾ മനുഷ്യർക്കുള്ള മുന്നറിയിപ്പാണ്, പാഠമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here