പിണറായി സർക്കാരിൻ്റെ ഒന്നാം വർഷികത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയിൽ ആദ്യമായി വിമാനം പറന്നിറങ്ങിയേക്കും

0

ഇടുക്കി: പിണറായി സർക്കാരിൻ്റെ ഒന്നാം വർഷികത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയിൽ ആദ്യമായി വിമാനം പറന്നിറങ്ങിയേക്കും. എന്‍.സി.സി കേഡറ്റുകൾക്ക് പരിശീലനത്തിനായി വണ്ടിപ്പെരിയാറിലെ സത്രത്തിൽ പണിയുന്ന എയർ സ്ട്രിപ്പിലാണ് ചെറുവിമാനം ഇറക്കുക. വനം വകുപ്പിൻ്റെ എതിർപ്പിനെ തുടർന്ന് മന്ദഗതിയാലായിരുന്ന നിർമ്മാണം ഇപ്പോൾ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്.

എൻസിസിയുടെ എയർ വിംഗ് കേഡറ്റുകള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നതിനാണ് സത്രത്തിൽ എയര്‍സ്ട്രിപ്പ് നിർമ്മിക്കുന്നത്. റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കര്‍ സ്ഥലത്ത് 2017 മേയിലാണ് നിര്‍മ്മാണം തുടങ്ങിയത്. 650 മീറ്റർ റണ്‍വേയുടെ പണികൾ ഇതിനോടകം പൂര്‍ത്തിയായി. വിമാനങ്ങൾ പാർക്കു ചെയ്യാനുള്ള ഹാംഗറിൻ്റെ പണികൾ അവസാന ഘട്ടത്തിലാണ്. 25-ാം തീയതിയോടെ പെയിൻ്റിംഗ് ഉൾപ്പെടെ പൂർത്തിയാകും. അടിയന്തര സാഹചര്യത്തിൽ രാത്രിയിലും വിമാനമിറക്കാൻ റൺവേ ലൈറ്റിംഗ് ഉടൻ തുടങ്ങും. ഇതിനു ശേഷം റൺവേയുടെ ഇരു ഭാഗത്തെയും ടാറിംഗ് തുടങ്ങും.

വൈറസ് എസ്ഡബ്ല്യു- 80 വിഭാഗത്തിലുള്ള രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന നാലു വിമാനങ്ങൾ ഇവിടേക്ക് എൻസിസി അനുവദിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള പരിശീലന വിമാനങ്ങൾ സുരക്ഷിതമായി ഇറക്കാൻ റൺവേയുടെ നീളം ആയിരം മീറ്ററാക്കണം. ഇതിനായി 11.5 ഏക്കർ സ്ഥലം കൂടി വിട്ടു കിട്ടണം. ഒപ്പം ഒരു ഭാഗത്തുളള മൺതിട്ടയും മാറ്റണം. ഇതിന് വനം വകുപ്പിൻറെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതു കൂടി പൂർത്തിയായാൽ അടിയന്തര സാഹചര്യങ്ങളിൽ വ്യോമസേന വിമാനങ്ങളും വലിയ ഹെലികോപ്ടറുകളും ഇവിടെ ഇറക്കാനാകും. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. രാജ്യത്ത് ആദ്യമായാണ് പൊതുമരാമത്ത് വകുപ്പ് എയർ സ്ട്രിപ്പ് നിർമ്മിക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here