ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിനെ ചൊവ്വാഴ്ചയും ചോദ്യം ചെയ്യും. ഇന്നത്തെ ചോദ്യം ചെയ്യൽ ഏഴുമണിക്കൂർ നീണ്ടു. ആലുവ പോലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യൽ.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നും ദിലീപ് മൊഴി നൽകി.
രാവിലെ പതിനൊന്നരയോടെ ആലുവയിലെ പത്മസരോവരത്തിലെ വീട്ടിൽ നിന്നുമാണ് ദിലീപ് പോലീസ് ക്ലബ്ബിൽ ഹാജരായത്. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ആദ്യമായാണ് ചോദ്യം ചെയ്യുന്നത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യൽ. ഏപ്രിൽ 15ന് മുൻപായി കേസന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശം.
കേസിലെ തുടരന്വേഷണം തടയണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ദിലീപിന്റെ ഫോണുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും ചോദ്യം ചെയ്യലില്‍ നിര്‍ണായകമാകും.