തിരുവനന്തപുരം: യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിശ്വാസ്യതയില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. കേരളത്തിൽ നികുതി ഭരണസമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
90 ശതമാനം സംസ്ഥാനങ്ങളും നികുതിഭരണ സമ്പ്രദായത്തിൽ ജിഎസ്ടിക്ക് അനുസൃതമായി മാറ്റം വരുത്തി. നികുതി കുടിശിക പിരിച്ചെടുക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. നികുതി പിരിവ് പരാജയപ്പെട്ടതിന്റെ തെളിവാണ് ആംനെസ്റ്റി സ്കീമുകളെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 70 ശതമാനം പദ്ധതികളും നടപ്പാക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വിവിധ വകുപ്പുകളുടെ നിർദേശങ്ങൾ ബജറ്റിൽ തുന്നിച്ചേർത്തുവച്ചിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.