സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരം നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയം എന്നിവ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പ്രതിനിധികൾ പരിശോധന നടത്തി. ഇരു സ്‌റ്റേഡിയങ്ങളെക്കുറിച്ചും തൃപ്‌തി പ്രകടിപ്പിച്ച സംഘം അടിയന്തരമായി ചെയ്യേണ്ടതും പൂർത്തിയാക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് നിർദേശം നൽകി. പ്രവൃത്തികൾ പൂർത്തിയാക്കി ഏപ്രിൽ 10നകം സ്റ്റേഡിയം എഐഎഫ്എഫിന് കൈമാറണം. എഐഎഫ്എഫ് കോമ്പറ്റീഷൻ മാനേജർ രാഹുൽ പരേശ്വർ, പ്രതിനിധി ആൻഡ്രൂർ എന്നിവരാണ് സ്റ്റേഡിയം പരിശോധിച്ചത്.
തിങ്കൾ രാവിലെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് ആദ്യം സന്ദർശിച്ചത്. നിലവിലെ പ്രവർത്തനങ്ങളിൽ തൃപ്തി അറിയിച്ച സംഘം ചില അറ്റകുറ്റ പ്രവൃത്തികൾ നിർദേശിച്ചു. ശേഷം കോട്ടപ്പടി സ്റ്റേഡിയവും സംഘം പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തി.
പരിശീലന ഗ്രൗണ്ടുകളും പരിശോധിക്കുമെന്നും അറിയിച്ചിരുന്നെങ്കിലും അത് മറ്റൊരു ദിവസത്തേക്ക് മാറ്റി. സ്റ്റേഡിയങ്ങളുടെ പരിശോധനകൾക്കുപുറമെ താരങ്ങൾക്കും ഒഫീഷ്യൽസുകൾക്കുമുള്ള നഗരത്തിലെ താമസ സൗകര്യങ്ങളും സംഘം പരിശോധിച്ചു
എഐഎഫ്എഫ് സംഘങ്ങൾക്കൊപ്പം മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇവന്റ് കോ –-ഓഡിനേറ്ററുമായ യു ഷറഫലി, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എ ശ്രീകുമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി ഹൃഷികേശ് കുമാർ പി, കെ അബ്ദുൽ നാസർ, സി സുരേഷ്, കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രതിനിധി എം മുഹമ്മദ് സലിം, ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് പി അഷ്‌റഫ്, സെക്രട്ടറി പി എം സുധീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.