ആലുവ ചൊവ്വരയിലും ചെങ്ങന്നൂർ മുളക്കഴയിലും സിൽവർ ലൈൻ സർവേക്കെതിരെ പ്രതിഷേധം. നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് പൊലീസ് സംരക്ഷണയിൽ ജനവാസമേഖലകളിലടക്കം അതിരടയാള കല്ലുകളിട്ടു. ചെങ്ങന്നൂർ മുളക്കഴയിൽ പ്രതിഷേധിച്ച നാട്ടുകാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു.
എൺപത് പിന്നിട്ട ലാസറും ഭാര്യ ബേബിയും തനിച്ചാണ് ഷീറ്റ് മേഞ്ഞ കൂരയിലെ താമസക്കാർ. ചൊവ്വരയിലെ ഈ 11 സെന്റ ഭൂമി മാത്രമാണ് ജീവിതത്തിലെ ഏക സമ്പാദ്യം . പുനരധിവാസം ഉറപ്പാക്കി വീടടക്കം നിർമിച്ച് നൽകാമോ എന്നാണ് നിസഹായരായ ഈ വൃദ്ധ ദമ്പതികൾ ചോദിക്കുന്നത്. നാട്ടുകാർ പ്രതിഷേധിച്ചതോടെ സർവേ കല്ല് സ്ഥാപിക്കാതെ ഈ വീട്ട് വളപ്പിൽ നിന്ന് പൊലീസ് പടക്കും ജീവനക്കാർക്കും ഇറങ്ങേണ്ടി വന്നു. ഈ പ്രദേശത്തെ 5 വീടുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
സമരസമിതിയുടേയും യൂത്ത് കോൺഗ്രസിന്റേയും പ്രതിഷേധം വക വയ്ക്കാതെ ചൊവ്വരയിലെ പാടശേഖരങ്ങളിലെ കല്ലിടൽ പൂർത്തിയാക്കി. രാവിലെ എട്ടരയോടെയാണ് കെ റയിൽ ഉദ്യോഗസ്ഥരെത്തിയത്. ആദ്യ ഘട്ടത്തിൽ പ്രതിഷേധവുമായെത്തിയ എട്ട് കെ റയിൽ വിരുദ്ധ സമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി തുടർന്ന് . സ്ത്രി കളടക്കം കൂടുതൽ നാട്ടുകാർ പ്രതിഷേധവുമായെത്തി. കല്ലിടൽ തടസപ്പെട്ടതോടെ ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു . കഴിഞ്ഞ ഒരു മാസത്തിലധികമായി ചെങ്ങന്നൂർ മേഖലയിലെ കല്ലിടൽ പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയിരിക്കുകയാണ്.