കോഴിക്കോട്∙ എല്‍ജെഡി ആര്‍ജെഡിയുമായി ലയിക്കുന്നു. ജനതാ പാര്‍ട്ടികള്‍ ഒരുമിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ജെഡിയും ആര്‍ജെഡിയും ഒന്നാകുന്നത്. ദേശീയ തലത്തില്‍ എല്‍ജെഡി രക്ഷാധികാരി ശരത് യാദവും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ലയന ചര്‍ച്ച പൂര്‍ത്തിയാക്കി. മാർച്ച് 20ന് ലയന സമ്മേളനം നടത്താനാണ് തീരുമാനം.
എന്നാല്‍ എം.വി.ശ്രേയാംസ്കുമാര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന ഘടകത്തിന് ലയനത്തോട് അത്ര യോജിപ്പില്ല. ലയനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക ചര്‍ച്ചയില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഭൂരിഭാഗവും എതിർത്താൻ സംസ്ഥാന ഘടകത്തിന് ആര്‍ജെഡിയുമായുള്ള ലയനം ഉപേക്ഷിക്കേണ്ടി വരും.
അങ്ങനെയെങ്കില്‍ പിന്നീട് ഏത് പാര്‍ട്ടിയുമായി ലയിക്കുമെന്നത് കീറാമുട്ടിയാകും. ജെഡിഎസുമായുളള ലയന ചര്‍ച്ച നിലച്ച മട്ടാണ്. പ്രതിസന്ധി രൂക്ഷമെങ്കില്‍ ജെഡിഎസ് പാളയത്തിലേക്ക് തന്നെ ശ്രേയാംസ്കുമാറിനും കൂട്ടര്‍ക്കും എത്തേണ്ടി വരും.