ന്യൂഡൽഹി: ഹിജാബ് നിരോധനത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കര്‍ണാടക ഹൈക്കോടതി ഉത്തരവ് ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണെന്നും ക്രൂരമായ നാസി പ്രത്യയശാസ്ത്രത്തിന്റെ തനിയാവര്‍ത്തനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
മുസ്ലീം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തലമുടിയും കഴുത്തും ശിരോവസ്ത്രമുപയോഗിച്ച് മറയ്ക്കണമെന്ന് ഖുറാൻ നിഷ്കർഷിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക വിശ്വാസത്തിൽ ഹിജാബ് അനിവാര്യമല്ലെന്ന കർണാടക ഹൈക്കോടതിയുടെ കണ്ടെത്തൽ തെറ്റാണ്.
ഖുറാനിലെ രണ്ട് വചനങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയത്. അനിവാര്യമായ മതാചാരങ്ങൾ പാലിക്കാൻ ഭരണഘടനയുടെ 25-ാം അനുഛേദം നൽകുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനമെന്നും ഹർജിയിൽ പറയുന്നു.
ഈ നിരോധനം ബഹുസ്വരതയ്ക്കും, എല്ലാവരെയും ഉൾക്കൊള്ളുക എന്ന നയത്തിനും എതിരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഏർപ്പെടുത്തുന്നതിനോട് തങ്ങൾക്ക് എതിർപ്പില്ല. എന്നാൽ യൂണിഫോമിന് മുകളിൽ അതെ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ മുസ്ലീം പെൺകുട്ടികളെ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു