ന്യൂഡൽഹി: സഹോദരിയുടെ കാമുകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. നിധി(27) എന്ന യുവതിയെയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നും ഡല്‍ഹി പോലീസ് പിടികൂടിയത്.
2015ലാണ് സഹോദരിയുടെ കാമുകനായ സാഗര്‍ എന്ന യുവാവിനെ നിധിയും ഭര്‍ത്താവ് രാഹുലും ഉള്‍പ്പടെ ഒന്‍പത് പേര് ചേര്‍ന്ന് ഡൽഹിയിൽ നിന്നും തട്ടിക്കൊണ്ടുപോയി യുപിയിലെത്തിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ ഇത് ഒരു അപകട മരണമാക്കി മാറ്റുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. നിധിയുടെ സഹോദരിയായ ആരതിയ്ക്ക് കാമുകന് സാഗറുമായി ബന്ധമുണ്ടായിരുന്നു. ആരതിയുടെ വിവാഹശേഷവും ഇവര്‍ ബന്ധം തുടര്‍ന്നു. ഇരുവര്‍ക്കും താക്കീത് നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതേതുടര്‍ന്നാണ് സാഗറിനെ കൊലപ്പെടുത്തിയതെന്ന് നിധി പോലീസിനോട് പറഞ്ഞു.
കേസില്‍ പോലീസ് നിധിയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് 2018ല്‍ ഇവര്‍ പുറത്തിറങ്ങി. എന്നാല്‍ പിന്നീട് കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു.
ഡല്‍ഹിയിലെ കുപ്രസിദ്ധ കുറ്റവാളികളായ രോഹിത് ചൗധരി, അങ്കിത് ഗുജ്ജാര്‍ കൂട്ടാളികളുടെ സുഹൃത്താണ് നിധിയുടെ ഭര്‍ത്താവ് രാഹുല്‍. കൊലക്കേസ്, കൊലപാത ശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍