ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നിരാശ. ഇന്ത്യയുടെ ദേശീയ ടീമിന്റെ അടുത്ത രണ്ട് രാജ്യാന്തര സൗഹൃദ മത്സരങ്ങൾക്കും തത്സമയ സംപ്രേ ക്ഷണമില്ല. ബെഹ്റിനും ബെലാറൂസിനും എതിരെയാണ് ഇന്ത്യ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.
ബെഹ്റിൻ എഫ്എയുമായി ചേർന്ന് മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സാധിച്ചില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് (എഐഎഫ്എഫ് ) അറിയിച്ചു. ബെഹ്റിന്റെ സഹകരണ കുറവും സാങ്കേതിക സാധ്യതകളും കാരണം ഇന്ത്യയിൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാൻ കഴിയില്ലെന്ന് സംഘടന അറിയിച്ചു.
അതേസമയം, ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് രാത്രി 9.30ന് ബെഹ്റിനെതിരേയാണ്. 26-ാം തീയതി ബെലാറൂസിനെതിരേയാണ് അടുത്ത സൗഹൃദ മത്സരം. പരിക്കേറ്റ സുനിൽ ഛേത്രി, മലയാളി താരം സഹൽ അബ്ദുൾ സമദ് തുടങ്ങിയവരുടെ അഭാവത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ബഹ്റിനെതിരേ അവസാനം കളിച്ച രണ്ട് കളികളും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
അവസാനം കളിച്ച ഏഴ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ഇന്ത്യൻ ടീം ഇന്ന് ബെഹ്റിനെതിരേ ഇറങ്ങുന്നതെന്നതും ശ്രദ്ധേയം. 2022 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 2021 ജൂണിൽ ഖത്തറിനെതിരേയായിരുന്നു ഇന്ത്യയുടെ അവസാന തോൽവി.