കൊച്ചി: ഡീസല്‍ വില വർധിപ്പിച്ചതിനെതിരെ കെഎസ്ആർടിസി സമര്‍പ്പിച്ച ഹര്‍ജിയിൽ ഇടക്കാല ഉത്തരവില്ല. ഇന്ധനവില വർധന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.
എണ്ണക്കമ്പനികളുടെ നടപടി കടുത്ത വിവേചനമാണെന്നും വില വർധനയ്ക്കെതിരേ ഇടക്കാല ഉത്തരവ് വേണമെന്നുമായിരുന്നു കെഎസ്ആർടിസി ഹർജിയിൽ ആവശ്യപ്പെട്ടത്.
അതേസമയം, ഡീസൽ വില നിർണയ രീതി വ്യക്തമാക്കി മറുപടി നൽകാൻ എണ്ണക്കമ്പനികളോട് ഹൈക്കോടതി നിർദേശിച്ചു. പൊതുസേവനത്തെ എങ്ങനെ വാണിജ്യ സേവനമായി കാണാനാകുമെന്നും കോടതി ചോദിച്ചു.
ഒരു ദിവസം കെഎസ്ആര്‍ടിസിക്ക് രണ്ടര ലക്ഷം ലിറ്റര്‍ ഡീസല്‍ ആവശ്യമുണ്ട്. വര്‍ധന നിലവില്‍ വരുന്നതോടെ ദിവസം 89 ലക്ഷം രൂപ അധികമായി കെഎസ്ആര്‍ടിസിക്ക് ആവശ്യമായി വരും. ഒരു മാസത്തെ അധിക ബാധ്യത 26 കോടി രൂപയാകും. ഇത് വലിയ പ്രതിസന്ധിയാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടാക്കുക.