മുതലക്കുഞ്ഞുങ്ങളും പല്ലികളും പാമ്പുകളുമടക്കം ഇഴജന്തുക്കളെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി പിടിയിൽ. അമേരിക്കൻ സ്വദേശിയായ ജോസ് മാനുവൽ പെരസ് ആണ് പിടിയിലായത്. മെക്സിക്കോയിൽ നിന്നും കാറിൽ അതിർത്തികടന്ന് അമേരിക്കയിൽ എത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
1,700 ഇഴജന്തുക്കളെയാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയത്. ഇതിൽ പല്ലികളും നാല് പാമ്പുകളും അടക്കമുള്ളവയെ ധരിച്ചിരുന്ന ജാക്കറ്റിന്റെ പോക്കറ്റിലും ട്രൗസറിനുള്ളിലുമായാണ് ഇവയെ ഒളിപ്പിച്ചിരുന്നത്. പരിശോധനക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തന്റെ പക്കൽ ഒന്നുമില്ലന്നാണ് ജോസ് പറഞ്ഞത്. എന്നാൽ ഇഴജന്തുക്കളെ കണ്ടെത്തിയതോടെ ഇവ തന്റെ വളർത്തുമൃഗങ്ങളാണെന്ന് ഇയാൾ അവകാശപ്പെടുകയായിരുന്നു.
യുകട്ടാൻ ബോക്സ് ടർട്ടിൽ, മെക്സിക്കൻ ബോക്സ് ടർട്ടിൽ, മെക്സിക്കൻ ബീഡഡ് ലിസാർഡ് എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിൽ പെട്ട ഉരഗങ്ങളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവയെ അനധികൃതമായി കടത്താൻ ശ്രമിക്കുന്നത് കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഇൻ എൻഡേഞ്ചേർഡ് സ്പീഷീസ് ഓഫ് വൈൽഡ് ഫോണ ആൻഡ് ഫ്ലോറ എന്ന രാജ്യാന്തര ഉടമ്പടിയുടെ ലംഘനമാണ്. പിടിച്ചെടുത്ത ജന്തുക്കൾക്കെല്ലാം ചേർത്ത് അര കോടിക്കു മുകളിൽ വിലവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.