കൊച്ചി∙ പാതയോരങ്ങളില്‍ കൊടി തോരണങ്ങള്‍ വയ്ക്കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നീക്കത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം. രാഷ്ട്രീയപാര്‍ട്ടികളുടെ ശ്രമം ഉത്തരവ് മറികടക്കാനെന്ന് കോടതി വിലയിരുത്തി. കോടതി ഇടപെട്ടതോടെ കൊച്ചിയുടെ മുഖച്ഛായ തന്നെ മാറിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.
സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവയോടനുബന്ധിച്ചു സംസ്ഥാനത്തെ പാതയോരങ്ങളിൽ മാർഗതടസ്സമുണ്ടാക്കാതെ, ബന്ധപ്പെട്ടവരുടെ അനുമതിയോടെ താൽക്കാലികമായി കൊടിതോരണങ്ങൾ കെട്ടാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. ഗതാഗതത്തിനും കാൽനടയ്ക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കരുത്. രാഷ്ട്രീയപ്പാർട്ടികൾക്കും മത–സമുദായ–സാംസ്കാരിക സംഘടനകൾക്കും പ്രചാരണത്തിന് അവസരം നിഷേധിക്കരുതെന്നും തീരുമാനിച്ചു.
സംസ്ഥാനത്തെ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി സർവകക്ഷിയോഗം ചേർന്നത്. യോഗ തീരുമാനങ്ങൾ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാൻ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഇക്കാര്യം അറിയിച്ചതിനു പിന്നാലെയാണ് കോടതി സർക്കാർ നീക്കത്തെ വിമർശിച്ചത്.