പത്തനംതിട്ട: തനിച്ചിരുത്തി പ്രാർത്ഥിച്ചാൽ പെൺകുട്ടി മിടുക്കിയാകും എന്ന് കുട്ടിയുടെ അമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് കൂടൽ ഓർത്തഡോക്സ് വലിയ പള്ളിയിലെ വികാരി പോണ്ട്സൺ എന്ന 34കാരൻ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
ഹിന്ദുമതത്തിൽപെട്ട പെൺകുട്ടിയുടെ മാതാവ് പ്രാർത്ഥന നടത്തുന്നതിന് വേണ്ടിയാണ് പുരോഹിതനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. മാർച്ച് 12,13 തീയതികളിൽ രാത്രിയാണ് പീഡനം നടന്നതിട്ടുള്ളത്. 12 ന് രാത്രി എട്ടരയോടെ പ്രാർത്ഥന നടത്തുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പെൺകുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും അവയവങ്ങളിൽ തലോടുകയുമായിരുന്നു. 13 ന് രാത്രി പത്തരയോടെയാണ് രണ്ടാമത് ലൈംഗിക പീഡനം നടന്നത്.
ഈ വിവരം ഇന്നലെയാണ് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ പരാതിയായി എത്തിയത്. മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് പുലർച്ചെയാണ് പുരോഹിതനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി പ്രകാരം കൂടൽ എസ്ഐയാണ് പുരോഹിതനെ കസ്റ്റഡിയിൽ എടുത്തത്.
വൈദികവൃത്തിക്കൊപ്പം തന്നെ കൗൺസിലിങ്ങും നടത്തിവരുന്ന ആളാണ് പോണ്ട്‌സൺ ജോൺ. കുട്ടികൾക്കും മാനസികമായി വെല്ലുവിളി നേരിടുന്നവർക്കുമാണ് ഇയാൾ കൗൺസിലിങ്ങ് നൽകി വന്നിരുന്നത്. പെൺകുട്ടിയുടെ അമ്മയാണ് വൈദികന്റെ അടുത്തേക്ക് പെൺകുട്ടിയെ കൗൺസിലിങ്ങിനായി എത്തിക്കുന്നത്. സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടി കുറേനാളായി പഠനത്തിൽ നിന്നും പിന്നാക്കം നിൽക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പഠിക്കാതെ വിഷമിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ വൈദികന്റെ അടുക്കലേക്ക് എത്തിച്ചത്.